ഇന്നലെ അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം അവസാനിച്ചു. ഇതോടെ അറ്റകുറ്റ പണികള്‍ക്കായി കയറ്റി ഇട്ടിരുന്ന മത്സ്യ ബന്ധന ബോട്ടുകള്‍ വീണ്ടും കടലില്‍ ഇറങ്ങിത്തുടങ്ങി.
കഴിഞ്ഞ 52 ദിവസത്തിന് ശേഷം ചെമ്മീന്‍ ചാകരയും പ്രതീക്ഷിച്ചാണ് ബോട്ടുകള്‍ കടലില്‍ ഇറക്കിയിരിക്കുന്നത്. സാധാരണ ട്രോളിംഗ് നിരോധനത്തിന് ശേഷം ബോട്ടുകള്‍ കടലില്‍ ഇറക്കുമ്പോള്‍ ചെമ്മീന്‍ ചാകര ലഭിക്കാറുള്ളതാണ് പതിവ്.
സംസ്ഥാനത്ത് 3000ലേറെ മത്സ്യബന്ധന ബോട്ടുകളാണുള്ളത്. ഇതില്‍ പലതും അര്‍ധ രാത്രി തന്നെ കടലില്‍ ഇറക്കി കഴിഞ്ഞു.
അതേ സമയം മഴ ശക്തമായതോടെ കടല്‍ക്ഷോഭത്തിന്റെ ശക്തി കൂടിയിരിക്കുന്ന സാഹചര്യത്തിൽ ആശങ്കയിലാണ് മത്സ്യതൊഴിലാളികൾ. വലിയ യന്ത്രബോട്ടുകള്‍ കടലില്‍ ഇറങ്ങി ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് മീന്‍പിടിത്തം നടത്തുമ്പോള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് തിരിച്ചടിയാണ്. യന്ത്ര ബോട്ടുകള്‍ കടലില്‍ ഇറങ്ങാത്ത ഒന്നരമാസക്കാലം ഇവര്‍ക്ക് കൂടുതല്‍ മീനുകള്‍ കിട്ടിയിരുന്നു.
എന്തായാലും വരും ദിവസങ്ങളില്‍ കടപ്പുറത്തിന് ഉത്സവമായ ചാകരക്കാലത്തിനായി കാത്തിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ.