തിരുവനന്തപുരത്ത് കുത്തിവെപ്പിനെ തുടർന്ന് യുവതി മരിച്ച സംഭവം; പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്, മൃതദേഹവുമായി ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളും നാട്ടുകാരും

Jaihind Webdesk
Sunday, July 21, 2024

 

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പിന് തുടർന്ന് യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയും ആരോഗ്യ മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു. പ്രവർത്തകരെ പോലീസ് തടഞ്ഞത് ചെറിയ തോതിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു.

യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചും ധർണയും കെപിസിസി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ വിനീത്, ഋഷി എസ്. കൃഷ്ണ, അനൂപ് പാലിയോട് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

അതേസമയം യുവതിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധമുയർത്തി. മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു. ഗുരുതര ചികിത്സാ പിഴവാണ് കൃഷ്ണയുടെ മരണത്തിനിടയാക്കിയതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.