കോഴിക്കോട് പൊതുസ്ഥലത്ത് ഭാര്യയ്ക്ക് ക്രൂര മർദ്ദനം; പ്രതി മുങ്ങി, പൊലീസ് ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആക്ഷേപം

Jaihind Webdesk
Saturday, November 27, 2021

 

കോഴിക്കോട് : പൊതുസ്ഥലത്ത് യുവതിക്ക് ഭര്‍ത്താവിന്‍റെ ക്രൂരമര്‍ദ്ദനം. അശോകപുരം ജംഗ്ഷനില്‍ മീന്‍വില്‍പ്പന നടത്തുകയായിരുന്ന ശാമിലി എന്ന യുവതിയെയാണ് വെള്ളിയാഴ്ച വൈകുന്നേരം ഭര്‍ത്താവ് പൊതുസ്ഥലത്തുവെച്ച്‌ മദ്യലഹരിയില്‍ മര്‍ദ്ദിച്ചത്. ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്നും പൊലീസില്‍ പരാതി നല്‍കിയാല്‍ ഒത്തുതീര്‍പ്പാക്കുകയാണ് പതിവെന്നും ശാമിലി പറയുന്നു.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. റോഡരികില്‍ മീന്‍ കച്ചവടം നടത്തുന്ന കക്കോടി കൂളിച്ചാളയ്ക്കല്‍ കൂടത്തുംപൊയില്‍ ശ്യാമിലിയെയാണ് ഭര്‍ത്താവ് കാട്ടുവയല്‍ കോളനിയിലെ നിധീഷ് മര്‍ദ്ദിച്ചത്. ശ്യാമിലിയുടെ മുഖത്ത് പരിക്കേറ്റു. മദ്യപിച്ചെത്തിയാണ് നിധീഷ് മര്‍ദ്ദിച്ചത്. ഇയാള്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി.

നിധീഷ് മീന്‍വില്‍പ്പന തട്ട് മറിച്ചിടുകയും ശ്യാമിലിയെ ചവിട്ടുകയും മുഖത്ത് പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ശ്യാമിലിയുടെ ഇരുചക്രവാഹനവും ഇയാള്‍ മറിച്ചിട്ടു. ശ്യാമിലിയുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ബന്ധുക്കളെ പെട്രോളൊഴിച്ച്‌ കത്തിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്.

ശ്യാമിലിയും ബന്ധുക്കളായ ലിനിത, ജയസുധ എന്നിവരും ചേര്‍ന്ന് രണ്ടുമാസം മുമ്പാണ് അശോകപുരത്ത് കച്ചവടം തുടങ്ങിയത്. ഭര്‍ത്താവിന്‍റെ നിരന്തര മര്‍ദ്ദനത്തെ തുടര്‍ന്ന് സ്വന്തംവീട്ടിലാണ് ശ്യാമിലിയും മൂന്ന് മക്കളും താമസിക്കുന്നത്. കഴിഞ്ഞമാസം ഇയാള്‍ക്കെതിരെ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് യുവതി ആരോപിച്ചു.