വിഎസിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്ന് ഒഴിവാക്കി; വിഷമമുണ്ടെന്ന് എ.സുരേഷ്

Jaihind Webdesk
Wednesday, October 18, 2023


വിഎസ് അച്യുതാനന്ദന്റെ നൂറാം പിറന്നാള്‍ ആഘോഷത്തില്‍ നിന്ന് ഒഴിവാക്കിയ വിഷയത്തില്‍ പ്രതികരണവുമായി വിഎസിന്റെ മുന്‍ പിഎ എ.സുരേഷ്. ആദ്യം ക്ഷണിച്ച് പിന്നീട് ഒഴിവാക്കിയപ്പോള്‍ വ്യക്തിയെന്ന നിലയില്‍ പ്രയാസം തോന്നിയെന്ന് സുരേഷ് പറഞ്ഞു.

‘സംഘാടകര്‍ 10 ദിവസം മുമ്പാണ് വിളിച്ചത്. അന്ന് അസൗകര്യം അറിയിച്ചെങ്കിലും പങ്കെടുക്കാമെന്ന് പറഞ്ഞിരുന്നു. പിന്നീട് വിളിച്ചാണ് സഖാവ് പങ്കെടുക്കേണ്ടതില്ലെന്ന് അവര്‍ പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്. പ്രവൃത്തി കൊണ്ടോ വാക്കു കൊണ്ടോ പാര്‍ട്ടി വിരുദ്ധനായിട്ടില്ല. പുറത്തുപോയി പ്രകടനം നടത്തിയിട്ടില്ല. പാര്‍ട്ടിയില്‍ വിശ്വസിക്കണമെങ്കില്‍ മറ്റൊരു നേതാവിന്റെ ഔദാര്യം വേണ്ടെന്നാണ് വിശ്വസിക്കുന്നത്. തന്നെ പങ്കെടുപ്പിക്കുന്നതില്‍ ബുദ്ധിമുട്ടും പ്രയാസവുമുണ്ടെന്നാണ് സംഘാടകര്‍ പറഞ്ഞത്. ജില്ലാ നേതൃത്വത്തിന്റെ സമ്മതത്തോടെയാണ് ആദ്യഘട്ടത്തില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. പാര്‍ട്ടി ഏരിയാ സെക്രട്ടറിയോട് ചോദിച്ചാണ് വിളിച്ചതെന്നാണ് പറഞ്ഞത്. കമ്മ്യൂണിസ്റ്റ് ആശയത്തില്‍ വിശ്വസിക്കുമ്പോള്‍ ആരുടേയും ഔദാര്യം ആവശ്യമില്ല. കേരളത്തില്‍ വിവിധയിടങ്ങളില്‍ വിഎസിന്റെ പിറന്നാളാഘോഷം നടക്കുന്നുണ്ട്. ആദ്യം വിളിച്ച് പിന്നീട് ഒഴിവാക്കിയപ്പോള്‍ വ്യക്തിയെന്ന നിലക്ക് സങ്കടം തോന്നി.’-സുരേഷ് പറഞ്ഞു.

വിഎസിന്റെ സന്തത സഹചാരിയായിരുന്ന എ സുരേഷിനെയാണ് പാലക്കാട് മുണ്ടൂരിലെ പിറന്നാളാഘോഷത്തില്‍ നിന്നൊഴിവാക്കിയത്. പാര്‍ട്ടി അനുഭാവികളുടെ സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുരേഷിന്റെ പേരൊഴിവാക്കി പരിപാടിയുടെ പുതിയ പോസ്റ്റര്‍ ഇറക്കി. ഒരു കാലത്ത് പാര്‍ട്ടിയിലെ വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്നയാളാണ് സുരേഷ്. വി.എസ് അച്യുതാനന്ദന്റെ നൂറാം പിറന്നാള്‍ ആഘോഷത്തില്‍ നിന്ന് ഒഴിവാക്കിയ വിഷയത്തില്‍ പ്രതികരണവുമായി വിഎസിന്റെ മുന്‍ പിഎ എ സുരേഷ്. ആദ്യം ക്ഷണിച്ച് പിന്നീട് ഒഴിവാക്കിയപ്പോള്‍ വ്യക്തിയെന്ന നിലയില്‍ പ്രയാസം തോന്നിയെന്നും സുരേഷ് പറഞ്ഞു.