വിപിഎസ്- ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി യുഎഇയുടെ ആരോഗ്യ മേഖലയ്ക്ക് സമര്‍പ്പിച്ചു ; ദേശീയ ദിനാഘോഷ വേളയില്‍ കൊവിഡ് മുന്നണി പോരാളികള്‍ക്ക് ആദരവര്‍പ്പിച്ച് സമര്‍പ്പണ ചടങ്ങ്

Jaihind News Bureau
Thursday, December 3, 2020

അബുദാബി: വിപിഎസ് ഹെല്‍ത്ത്‌കെയറിന്‍റെ ഏറ്റവും വലിയ ആശുപത്രിയായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി യുഎഇ ദേശീയദിനത്തില്‍ രാജ്യത്തിന്‍റെ ആരോഗ്യ മേഖലയ്ക്ക് സമര്‍പ്പിച്ചു. കൊവിഡിനെ പ്രതിരോധിക്കാന്‍ ഭരണാധികാരികള്‍ക്കൊപ്പം ഒറ്റക്കെട്ടായി അഹോരാത്രം പ്രയത്‌നിക്കുന്ന രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ടായിരുന്നു 400 കിടക്കകളുള്ള മെഡിക്കല്‍ സിറ്റിയുടെ സമര്‍പ്പണം.

അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ആകര്‍ഷണീയമായ ലേസര്‍ ഷോയോടെയായിരുന്നു മുന്നണിപ്പോരാളികള്‍ക്കുള്ള ആദരവ്. 1.2 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മെഡിക്കല്‍ സിറ്റിക്കു മുകളില്‍ ലേസര്‍ വെളിച്ചത്തില്‍ യുഎഇയുടെ പതാകയും രാജ്യത്തിന്‍റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ചിത്രങ്ങളും രൂപങ്ങളും ദൃശ്യമായി. വെല്ലുവിളികളെ നേരിടാന്‍ സ്വന്തം ജീവന്‍പോലും ത്യജിക്കാന്‍ തയ്യാറായ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള അഭിവാദ്യങ്ങളും നന്ദിയും അക്ഷരങ്ങളില്‍ തെളിഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ പരിഗണിച്ച് ഓണ്‍ലൈനിലൂടെയായിരുന്നു സമര്‍പ്പണ ചടങ്ങു വീക്ഷിക്കാനുള്ള അവസരം.

യുഎഇയിലെ അര്‍ബുദ ചികിത്സാ രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മലയാളി ഡോ. ഷംഷീര്‍ വയലില്‍ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ടെറിഷ്യറി -ക്വാടര്‍നറി ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ മെഡിക്കല്‍ സിറ്റിയില്‍ അര്‍ബുദ ചികിത്സാ രംഗത്തെ അന്താരാഷ്ട്ര വിദഗ്ദരുടെ സേവനം ലഭ്യമാകും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള അര്‍ബുദ ചികിത്സ, ദീര്ഘകാല പരിചരണത്തിനും പാലിയേറ്റിവ് കെയറിനുമായി പ്രത്യേക വിഭാഗങ്ങള്‍ എന്നിവ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലുണ്ട്. കാന്‍സര്‍ ജീനോമിക്‌സ് ഗവേഷണ രംഗത്തെ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്ന കേന്ദ്രമായി മെഡിക്കല്‍ സിറ്റി മാറും.

ഇതിനകം രണ്ടു ഡസനോളം സുപ്രധാന ഗവേഷണ പഠനങ്ങളാണ് ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ ഗവേഷകര്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അത്യാധുനിക റേഡിയോ തെറാപ്പി, റേഡിയോ സര്‍ജറി ഉപകരണങ്ങളാണ് ആശുപത്രിയിലുള്ളത്. ഇതോടൊപ്പം ദിനം പ്രതി ആയിരക്കണക്കിന് പരിശോധനകള്‍ നടത്താന്‍ ശേഷിയുള്ള അത്യാധുനിക ലബോറട്ടറിയും സജ്ജീകരിച്ചിട്ടുണ്ട്.