അജ്മാന്‍ ഗവണ്‍മെന്‍റിന്‍റെ അജ്മാന്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വിദഗ്ദ ചികിത്സക്കായി വി.പി.എസ്- ബുര്‍ജീല്‍ ആശുപത്രിയുമായി കരാര്‍ ഒപ്പിട്ടു

Jaihind News Bureau
Monday, July 6, 2020

ഷാര്‍ജ : അജ്മാനിലെ താമസക്കാര്‍ക്ക് വിദഗ്ദ മെഡിക്കല്‍ ചികിത്സ ഉറപ്പാക്കാന്‍ വഴിയൊരുക്കി മേഖലയിലെ പ്രമുഖ മെഡിക്കല്‍ കേന്ദ്രമായ അജ്മാന്‍ സ്‌പെഷ്യാലിറ്റി ആശുപത്രി , വിപിഎസ്- ബുര്‍ജീല്‍ ആശുപത്രിയുമായി കരാറില്‍ ഒപ്പുവച്ചു.സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളടക്കം വിദഗ്ദ പരിചരണം ആവശ്യമായ മേഖലകളില്‍ സഹകരണം ലക്ഷ്യമിട്ടാണ് കരാര്‍. അജ്മാനില്‍ നിന്നുള്ള റഫറല്‍ രോഗികളെ ഇതുപ്രകാരം ഷാര്‍ജയിലെ ബുര്‍ജീല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സമഗ്രചികിത്സ ലഭ്യമാക്കും.

പ്രദേശവാസികള്‍ വര്‍ഷങ്ങളായി വന്‍തോതില്‍ ആശ്രയിക്കുന്ന മെഡിക്കല്‍ സ്ഥാപനമാണ് അജ്മാന്‍ സര്‍ക്കാരിന് കീഴിലുള്ള അജ്മാന്‍ സ്‌പെഷ്യാലിറ്റി ആശുപത്രി. ഡേ കെയര്‍ സെന്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ രോഗികളെ അഡ്മിറ്റ് ചെയ്യാനും സങ്കീര്‍ണ്ണ ശസ്ത്രക്രിയകള്‍ നടത്താനുമുള്ള സൗകര്യങ്ങള്‍ നിലവിലില്ല. ഈ സാഹചര്യത്തിലാണ് ഷാര്‍ജയിലെ ബുര്‍ജീല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഇവയ്ക്കുള്ള സൗകര്യം ലഭ്യമാക്കാനുള്ള അധികൃതരുടെ തീരുമാനം.

ബുര്‍ജീല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ അജ്മാന്‍ മെഡിക്കല്‍ ഡിട്രിക്റ്റ് ഡയറക്ടറും ബോര്‍ഡ് ഓഫ് ട്രസ്റ്റിസ് ചെയര്‍മാനുമായ ഹമദ് ഉബൈദ് തര്യാം അല്‍ ഷംസിയും വിപിഎസ് ഹെല്‍ത്ത്‌കെയര്‍ സിഇഒ (ദുബായ് ആന്‍ഡ് നോര്‍ത്തേണ്‍ എമിറേറ്റ്‌സ്) ഡോ. ഷാജിര്‍ ഗഫാറും കരാറില്‍ ഒപ്പുവച്ചു.

വിപിഎസ്- ബുര്‍ജീല്‍ ആശുപത്രിയും അജ്മാന്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും തമ്മില്‍ സഹകരണത്തിനായുള്ള കരാറില്‍ ഒപ്പുവച്ച ശേഷം ഹമദ് ഉബൈദ് തര്യാം അല്‍ ഷംസിയും ഡോ. ഷാജിര്‍ ഗഫാറും

മികച്ച മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന കരാറുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിപിഎസുമായുള്ള ധാരണയെന്ന് അജ്മാന്‍ മെഡിക്കല്‍ ഡിട്രിക്റ്റ് ഡയറക്ടറും ബോര്‍ഡ് ഓഫ് ട്രസ്റ്റിസ് ചെയര്‍മാനുമായ ഹമദ് ഉബൈദ് തര്യാം അല്‍ ഷംസി പറഞ്ഞു. രോഗികളുടെ സംതൃപ്തി, അനുഭവസമ്പത്ത് കൈമാറ്റം, എമിറേറ്റിലെ ആരോഗ്യപ്രവര്‍ത്തകരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍ എന്നിവയാണ് സഹകരണത്തിന് പിന്നിലെ ലക്ഷ്യങ്ങളെന്നും അദ്ദേഹം അറിയിച്ചു.

അജ്മാനിലെ നൂറു കണക്കിന് താമസക്കാര്‍ക്ക് വിദഗ്ദ ചികിത്സ ലഭ്യക്കാന്‍ പങ്കാളിത്തത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ സിഇഒ (ദുബായ് ആന്‍ഡ് നോര്‍ത്തേണ്‍ എമിറേറ്റ്‌സ്) ഡോ. ഷാജിര്‍ ഗഫാര്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങളാണ് ബുര്‍ജീല്‍ ആശുപത്രിയില്‍ ലഭ്യമാക്കുന്നത്. അജ്മാനിലെ ജനങ്ങള്‍ക്ക് ഈ സേവനങ്ങള്‍ ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരാര്‍പ്രകാരം അജ്മാന്‍ ആശുപത്രിയിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് അവരുടെ രോഗികള്‍ക്കാവശ്യമായ അത്യാധുനിക ശസ്ത്രക്രിയകള്‍ ഷാര്‍ജ ബുര്‍ജീല്‍ ആശുപത്രിയില്‍ നടത്താനുമാകും. വിദഗ്ദ ചികിത്സ ആവശ്യമായ അജ്മാനില്‍ നിന്നുള്ള രോഗികളെ ബുര്‍ജീല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തുകൊണ്ടാണ് ഇത് നടപ്പാക്കുക. അജ്മാനില്‍ ലഭ്യമല്ലാത്ത ചികിത്സാസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തേണ്ട രോഗികള്‍ക്കും ഷാര്‍ജയിലെത്താം.