സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ 1600 ലധികം പേർക്ക് കൊവിഡ്; 10 മരണം

Jaihind Webdesk
Monday, December 18, 2023

കൊല്ലം: സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ 1600 ലധികം പേർക്ക് രോഗം വന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. മരിച്ച പത്ത് പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. എന്നാൽ ഇവരിൽ ഭൂരിഭാഗം പേർക്കും മറ്റ് ഗുരുതര അസുഖങ്ങൾ ഉണ്ടായിരുന്നു. പുതിയ കൊവിഡ് ഉപവകഭേദം ആദ്യം കണ്ടെത്തിയത് കേരളത്തിലാണെന്ന് മന്ത്രി പറഞ്ഞു. എന്നാൽ കേരളത്തിൽ ആദ്യം ഒമിക്രോൺ ജെഎൻ 1 ഉപവകഭേദം കണ്ടെത്തിയതിന്‍റെ അര്‍ത്ഥം അത് ആദ്യമുണ്ടായത് കേരളത്തിലാണെന്നല്ലെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്.

ഒന്നര മാസത്തിനിടെ കേരളത്തിൽ മരിച്ച 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ മരിച്ചവരിൽ ഭൂരിഭാഗം പേര്‍ക്കും മറ്റ് ഗുരുതര രോഗങ്ങളുണ്ടായിരുന്നു. നവംബർ മുതൽ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ വർദ്ധനയുണ്ടായിരുന്നുവെന്നും അരോഗ്യമന്ത്രി പറയുന്നു.  ജെഎൻ 1 ഉപവകഭേദത്തിന് വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കൂടുതലല്ല.  കേരളം കൊവിഡ് കേസുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നതിന്‍റെ കാരണം ഇവിടെ പരിശോധന നടത്തുന്നതാണെന്നാണ് വിശദീകരണം. സംസ്ഥാനത്ത് 1906 ഐസൊലേഷൻ ബെഡുകൾ തയ്യാറാണെന്നും അനാവശ്യ ഭീതി പടർത്തരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.