വാക്സിന്‍ പ്രതിസന്ധി ഉടന്‍ പരിഹരിക്കണം ; ആരോഗ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

Jaihind Webdesk
Saturday, June 19, 2021

തിരുവനന്തപുരം : കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട ജനങ്ങളുടെ പരാതികള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോഗ്യമന്ത്രി വീണാ ജോർജ്ജിന് കത്തയച്ചു. സംസ്ഥാനത്തെ കോ വാക്സിന്‍ ക്ഷാമവും ഓൺലൈന്‍ ബുക്കിംഗ് പ്രശ്നങ്ങളും ,രണ്ടാം ഡോസ് കിട്ടാനില്ലാത്ത സാഹചര്യം ഉള്‍പ്പടെ  കൊവിഡുബമായി ബന്ധപ്പെട്ട് പൊതുജനം നേരിടുന്ന വിഷയങ്ങളെല്ലാം പ്രതിപക്ഷനേതാവിന്‍റെ കത്തില്‍ പരാമർശിക്കുന്നു.

കത്തിന്‍റെ പൂർണ്ണരൂപം

ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി,

സംസ്ഥാനത്തെ കൊവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികൾ വിവിധ പ്രദേശങ്ങളിൽ നിന്നും ലഭിച്ചതു കൊണ്ടാണ് ഈ കത്തെഴുതുന്നത്. താഴെ പറയുന്ന കാര്യങ്ങൾ അടിയന്തിര നടപടികൾക്കും പരിഹാരത്തിനുമായി അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുന്നു.

1. സംസ്ഥാനത്ത് കോ വാക്സിൻ രൂക്ഷമായ ക്ഷാമം നേരിടുകയാണ്. ആദ്യ ഡോസ് എടുത്ത പലർക്കും രണ്ടാം ഡോസിന് സമയമായിട്ടും അത് നൽകാനാവുന്നില്ല. മിക്ക ജില്ലകളിലും കോ വാക്സിൻ സ്റ്റോക്കില്ല.

2.എല്ലാ ജില്ലകളിലും ഓൺലൈൻ രജിസ്ട്രേഷൻ നടക്കുന്നുണ്ടെങ്കിലും പലർക്കും ബുക്ക് ചെയ്യാൻ കഴിയുന്നില്ല. നിമിഷങ്ങൾക്കുള്ളിൽ ബുക്കിംഗ് തീരുന്ന അവസ്ഥയാണ്.

3.സ്വന്തം പഞ്ചായത്തിൽ തന്നെ വാക്സിൻ ലഭിക്കുന്നത് വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ്. വാക്സിനേഷനു വേണ്ടി വിദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നു.

4. രണ്ടാം ഡോസ് വേണ്ട വർക്കും കൃത്യമായ ഇടവേളകളിൽ ബുക്കിംഗ് നടക്കുന്നില്ല.

5.കേരള സർക്കാർ പ്രവാസികൾക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് പലരാജ്യങ്ങളിലും സ്വീകരിക്കുന്നില്ല. സർട്ടിഫിക്കറ്റിൽ നൽകുന്ന വിവരങ്ങൾ അപൂർണമായതുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്.

6.വാക്സിനേഷന് ഓൺലൈൻ രജിസ്ട്രേഷൻ നടക്കുന്നത് വിവിധ സമയങ്ങളിൽ ആണ്. ഇത് ആളുകൾക്ക് രജിസ്ട്രേഷൻ നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
വാക്സിനേഷന് ഓൺലൈൻ രജിസ്ട്രേഷൻ ഒരു നിശ്ചിത സമയത്ത് മുൻകൂട്ടി അറിയിച്ച ശേഷം
നടത്തുന്നത് ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ സഹായിക്കും.

മേൽ വിവരിച്ച വിഷയങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി കൊവിഡ് 19 വാക്സിനേഷൻ കാര്യങ്ങൾ ഏകോപിപിക്കുന്നതിനു വേണ്ടി സംസ്ഥാന തലത്തിൽ ഒരു കമ്മറ്റി രൂപീകരിക്കാവുന്നതാണ്. കമ്മറ്റിക്ക് സർക്കാർ സ്വകാര്യ മേഖലകളിലെ കാര്യങ്ങൾ പഠിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സർക്കാരിന് ശുപാർശ ചെയ്യാവുന്നതാണ്. വാക്സിൻ സംഭരണം, വിതരണം, മാനദണ്ഡങ്ങൾ എന്നിവ കുറെക്കൂടി സുതാര്യമാക്കാവുന്നതാണ്. 80 ശതമാനം സ്പോട്ട് രജിസ്ട്രഷനും ബാക്കി ഓൺലൈൻ രജിസ്ട്രഷനും ആക്കണമെന്ന നിർദ്ദേശം പരിഗണിക്കേണ്ടതാണ്.
സർക്കാർ തന്നെ വാക്സിൻ സംഭരിച്ച് ഇടത്തരം സർക്കാർ – സ്വകാര്യ സ്ഥാപനങ്ങളിലെത്തിച്ച് വിതരണ സംവിധാനം വികേന്ദ്രീകരിക്കേണ്ടതാണ്.
കാര്യങ്ങൾ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും സാഹചര്യങ്ങൾ കണക്കിലെടുത്ത് വാക്സിനേഷൻ കൂടുതൽ ചിട്ടയായ രൂപത്തിൽ നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് താൽപ്പര്യപ്പെടുന്നു.