‘കെ റെയില്‍ കേരളത്തിന്‍റെ വിനാശത്തിന്, പിണറായി വിജയന്‍ വികസന വിരുദ്ധതയുടെ ഭൂതകാലം : പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വിഡി.സതീശൻ. പിണറായി വിജയന്‍ വികസന വിരുദ്ധതയുടെ ഭൂതകാലമെന്ന് വിഡി സതീശൻ. സിൽവർ ലൈൻ കേരളത്തിന്‍റെ വിനാശത്തിനുള്ള പദ്ധതിയാണെന്നും സതീശൻ ഗുരുവായൂരിൽ പറഞ്ഞു.കോൺഗ്രസിനെ വികസന വിരോധികളാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോവില്ലെന്ന് വി.ഡി സതീശൻ വ്യക്തമാക്കി.

ഇന്നത്തെ വികസന കേരളം യുഡിഎഫ് സർക്കാരുകളുടെ സൃഷ്ടിയാണ്. പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ വികസന വിരുദ്ധതയുടെ അടയാളമായിരുന്നു പിണറായി വിജയൻ എന്നും വി.ഡി. സതീശൻ പറഞ്ഞു. സിൽവർ ലൈൻ വിനാശകരമായ പദ്ധതിയാണ്. പൊതുഗതാഗതം മെച്ചപ്പെടുത്തുമെന്ന് പറയുന്നവർ കെ എസ് ആർ ടി സിയെ ദയാവധത്തിന് വിട്ടു നൽകുന്നു.
സിൽവർ ലൈൻ നടപ്പിലാക്കുമെന്ന് മുഖ്യന്ത്രി ഉറപ്പിച്ചു പറയുന്നത് ബി ജെ പിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ്.
പകൽ ബി ജെ പി വിരോധം പറയും.

രാത്രി സംഘ പരിവാർ നേതാക്കളുമായി ഒത്തുതീർപ്പുണ്ടാക്കും. കൊടകര കുഴൽ പണ കേസ് സംസ്ഥാന സർക്കാർ ഒത്തുതീർപ്പാക്കി. പകരം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചുവെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. സിപിഎം കേരള ഘടകത്തിന് കോൺഗ്രസാണ് ശത്രു. നിരവധി പ്രവർത്തകരുടെ ചോര വീണ കണ്ണൂരിന്‍റെ മണ്ണിൽ സിപിഎം നേതാക്കൾക്ക് കൈ കൊടുക്കാനില്ലെന്നും വിഡി. സതീശൻ കൂട്ടി ചേർത്തു.

Comments (0)
Add Comment