മാസപ്പടി കേസ്: മാത്യു കുഴല്‍നാടന്‍റെ ഹർജിയില്‍ വിധി ഇന്ന്; മുഖ്യമന്ത്രിക്കും മകള്‍ക്കും നിർണായകം

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയും മകൾ ടി. വീണയ്ക്കുമെതിരായ മാസപ്പടി കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് വിധി പറഞ്ഞേക്കും. ധാതുമണൽ ഖനനത്തിന് സിഎംആര്‍എൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴൽനാടന്‍റെ ഹര്‍ജി. കേസിൽമുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന അഞ്ച് പുതിയ രേഖകൾ കൂടി മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജാരാക്കിയിരുന്നു. ഇതോടെ കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രിയും മകളും ഉൾപ്പെടെ ഏഴുപേർക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കോടതി അന്വേഷണം നടത്തണമെന്നാണ് മാത്യു കുഴൽനാടൻ എംഎല്‍എയുടെ ആവശ്യം.

മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന അഞ്ച് പുതിയ രേഖകളാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കേന്ദ്ര സർക്കാർ സ്വകാര്യ മൈനിംഗ് പാട്ടക്കരാർ റദ്ദാക്കണമെന്ന് നിർദ്ദേശിച്ച ഉത്തരവ്, പാട്ടക്കരാർ റദ്ദാക്കണം എന്ന മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടറുടെ ഉത്തരവ്, സ്വകാര്യ കമ്പനികൾക്ക് നൽകിയ പാട്ടക്കരാറുകൾ റദ്ദാക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മൈനിംഗ് ജിയോളജി ഡയറക്ടർ നൽകിയ കത്ത് എന്നിവടക്കമുള്ള സുപ്രധാന തെളിവുകളാണ് നല്‍കിയതെന്ന് മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Comments (0)
Add Comment