‘കള്ളക്കടൽ’; കേരളതീരത്ത് വ്യാപക കടൽക്ഷോഭം, ജാഗ്രതാ നിർദേശം

തിരുവനന്തപുരം:  കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കേരളതീരത്ത് വ്യാപക കടൽക്ഷോഭം. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളില്‍ കടല്‍ കരയിലേക്ക് കയറി. പല സ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടു. കടല്‍ക്ഷോഭത്തെ തുടർന്ന്  തീരത്ത് ഓറഞ്ച് അലർട്ട് തുടരുകയാണ്.

തിരുവനന്തപുരത്ത് പൊഴിയൂർ മുതൽ വർക്കല വരെയുള്ള തീരദേശ മേഖലയിലെ വിവിധ ഇടങ്ങളിൽ കടൽ കരയിലേക്ക് കയറി. നിരവധി വീടുകളിലേക്കും വെള്ളം കയറി. അഞ്ചുതെങ്ങ് പൂത്തുറയിൽ റോഡിലേക്ക് കടൽ കയറിയതോടെ വാഹനഗതാഗതം നിയന്ത്രിച്ചു. 20ലധികം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.  ആലപ്പുഴ ആറാട്ടുപുഴ – തൃക്കുന്നപ്പുഴ പ്രദേശത്ത് കടൽ കരയിലേക്ക് കയറി നാശനഷ്ടമുണ്ടാക്കി. കൊടുങ്ങല്ലൂർ താലൂക്കിന്‍റെ തീരപ്രദേശങ്ങളിലും രൂക്ഷമായ കടൽക്ഷോഭമാണ് ഉണ്ടാവുന്നത്. എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറം, എടവിലങ്ങ് പഞ്ചായത്തിലെ കാര അറപ്പക്കടവ്, പുതിയ റോഡ്, പെരിഞ്ഞനം സമിതി ബീച്ച് എന്നിവിടങ്ങളിലും കടൽ കരയിലേക്ക് കയറി. അതേസമയം തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മത്സ്യബന്ധന യാനങ്ങളും മറ്റും സുരക്ഷിതമായി മാറ്റണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Comments (0)
Add Comment