മ്യൂസിയം ആക്രമണ കേസ് ; പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്ന് 6 ദിവസമായിട്ടും മന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്ക് പ്രതിയെ മനസിലായില്ലെന്ന് പറയുന്നത് അവിശ്വസനീയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വാഹനത്തിലെ ഡ്രൈവറെയാണ് യുവതിയെ ആക്രമിച്ച കേസില്‍ പൊലീസ് പിടികൂടിയിരിക്കുന്നത്. ആറു ദിവസമായി ഇയാളുടെ രേഖാ ചിത്രം പൊലീസ് പുറത്ത് വിട്ടിട്ടും മന്ത്രിയുടെ ഓഫീസിലെ ആര്‍ക്കും പ്രതിയെ മനസിലായില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. അറിഞ്ഞിട്ടും ഒളിപ്പിച്ച് വയ്ക്കാനാണ് ശ്രമിച്ചത്. മന്ത്രിയുടെ ഓഫീസിൽ ഒരു നിയന്ത്രണവുമില്ലേ? ഒരു കരാർ ജീവനക്കാരന് ഔദ്യോഗിക കാർ ഏത് സമയത്തും എടുത്തുകൊണ്ട് പോകാൻ കഴിയുമോ. മന്ത്രിയുടെ വാഹനം കരാർ ജീവനക്കാരന് ഏതു സമയത്തും എടുത്തു കൊണ്ട് പോകാം എന്നാണോ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു.

കുറവൻകോണത്തെ വീട്ടിൽ അതിക്രമം കാണിച്ച കേസിൽ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീടാണ് ഇയാള്‍ തന്നെയാണ് മ്യൂസിയം ആക്രമണ കേസിലെയും പ്രതിയെന്ന് തിരിച്ചറിഞ്ഞത്. മലയിൻകീഴ് മഞ്ചയിൽ സ്വദേശി സന്തോഷ് കുമാർ ആണ് അറസ്റ്റിലായത്. 10 വർഷമായി ഇയാള്‍ ഇറിഗേഷൻ വകുപ്പിൽ താൽക്കാലിക ഡ്രൈവറാണ്. നിലവിൽ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് സന്തോഷ് കുമാര്‍.

Comments (0)
Add Comment