ഏത് കോട്ടയും പൊളിക്കും; മട്ടന്നൂരില്‍ കണ്ടത് തുടക്കം: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, August 22, 2022

മട്ടന്നൂരില്‍ സിപിഎമ്മിനുണ്ടായ തിരിച്ചടി മാറ്റത്തിന്‍റെ തുടക്കമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അധികാരത്തിന്‍റെ ഹുങ്കില്‍ എന്തും ചെയ്യാമെന്നുള്ള ധാർഷ്ട്യവും സ്വജനപക്ഷപാതവുമെല്ലാം ജനം തിരിച്ചറിഞ്ഞുതുടങ്ങി. എല്ലാവരും മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ഇതിന്‍റെ തുടക്കമാണ് മട്ടന്നൂരില്‍ കണ്ടതെത്. സീറ്റ് ഇരട്ടിയാക്കാന്‍ പ്രവര്‍ത്തിച്ച യുഡിഎഫ് പ്രവര്‍ത്തകരെയും വോട്ട് ചെയ്തവരെയും അഭിവാദ്യം ചെയ്യുന്നതായും  അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതിപക്ഷ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

അധികാരത്തിന്‍റെ ഹുങ്കില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യവും സ്വജനപക്ഷപാതവും ജനം തിരിച്ചറിഞ്ഞ് തുടങ്ങി. എല്ലാവരും മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിന്‍റെ തുടക്കമാണ് സി.പി.എമ്മുകാര്‍ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂരില്‍ കണ്ടത്. ഏത് കോട്ടയും പൊളിയും.

മട്ടന്നൂരില്‍ എല്‍.ഡി.എഫിന് മൃഗീയ ആധിപത്യമുള്ള 8 സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിന്റെ സീറ്റ് ഇരട്ടിയായി. ഒരു വാര്‍ഡ് നാല് വോട്ടിനാണ് പരാജയപ്പെട്ടത്. നാല് സീറ്റുകള്‍ കൂടി നേടിയിരുന്നെങ്കില്‍ യു.ഡി.എഫ് നഗരസഭ ഭരിക്കുമായിരുന്നു. ചില സീറ്റുകളിൽ സി.പി.എം-ബി.ജെ.പി ധാരണയും എസ്.ഡി.പി.ഐ സഹായവും ഇല്ലായിരുന്നുവെങ്കിൽ മട്ടന്നൂരിൽ കഥ മാറിയേനെ.
കേരളത്തിലെ യു.ഡി.എഫ് സുസജ്ജമാണെന്നതിന്റെ തെളിവ് കൂടിയാണ് മട്ടന്നൂര്‍. മികച്ച ആസൂത്രണവും ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും ഏകോപിപ്പിച്ച കണ്ണൂരിലെ യു.ഡി.എഫ് നേതാക്കളെ അഭിനന്ദിക്കുന്നു.
ശക്തമായ രാഷ്ട്രീയ മത്സരത്തിലൂടെ സീറ്റ് ഇരട്ടിയാക്കിയ യു.ഡി.എഫ് പോരാളികളെയും മട്ടന്നൂരിലെ ജനാധിപത്യ വിശ്വാസികളെയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു. ഹൃദയാഭിവാദ്യങ്ങള്‍….