കേരളം ഗുണ്ടാഭീതിയില്‍; ആരെയും എപ്പോള്‍ വേണമെങ്കിലും കൊല്ലാമെന്ന അവസ്ഥ; മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് | VIDEO

Jaihind Webdesk
Friday, February 25, 2022

 

തിരുവനന്തപുരം  : സംസ്ഥാനത്തെ ജനങ്ങള്‍ ഗുണ്ടാഭീതിയിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം നടക്കുന്നു. ഏതു സമയത്തും എവിടെയും ആരെയും കയറി കൊല്ലാം എന്ന സാഹചര്യം. മനുഷ്യന്‍റെ ജീവനും സ്വത്തും സംരക്ഷിക്കാൻ പറ്റാത്ത അവസ്ഥ. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കേരളത്തില്‍ അവിശ്വസനീയമായ സംഭവങ്ങളാണ് നടക്കുന്നത്. മയക്കുമരുന്ന് സംഘങ്ങളെ സർക്കാർ സംരക്ഷിക്കുന്നു.  ഇന്ത്യയിൽ ഏറ്റവും സംരക്ഷണം ഉള്ള സ്ഥലം കേരളമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ മനുഷ്യന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണിപ്പോഴുള്ളത്. കേരളത്തിലുടനീളം അരക്ഷിതത്വം നിലനില്‍ക്കുന്നു. പുറത്തിറങ്ങിയാല്‍ തിരിച്ചെത്താന്‍ കഴിയുമോ എന്ന് പറയാനാകാത്ത സാഹചര്യം. കേരളം അപകടകരമായ നിലയിലേക്ക് പോകുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

താൻ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ കേരളം തകരുകയാണെന്ന് മുഖ്യമന്ത്രി മനസിലാക്കണം. മുഖ്യമന്ത്രി ദുരഭിമാനം  വെടിയണം. പോലീസിനെ സ്വതന്ത്രമായി പ്രവർത്തിച്ച് ഗുണ്ടകളെ അറസ്റ്റ് ചെയ്യാൻ അനുവദിക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. തമ്പാനൂരില്‍ പട്ടാപ്പകല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ ഹോട്ടല്‍ സിറ്റി ടവര്‍ സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.