ട്രെയിനില്‍ സുരക്ഷ ഉറപ്പാക്കണം; കെ. വിനോദിന്‍റെ നിര്യാണത്തില്‍ വി.ഡി സതീശന്‍ അനുശോചിച്ചു

Jaihind Webdesk
Wednesday, April 3, 2024

തിരുവനന്തപുരം: ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സംഭവം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിടെയാണ് കെ. വിനോദ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലയാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

റെയില്‍വെ ഉദ്യോഗസ്ഥനുണ്ടായ ദാരുണാന്ത്യം ട്രെയിന്‍ യാത്രികരെ ഒന്നാകെ ഭയപ്പെടുത്തുന്നതും അരക്ഷിതാവസ്ഥയിലാക്കുന്നതുമാണ്. ട്രെയിന്‍ യാത്രയില്‍ ഒരു സുരക്ഷാ സംവിധാനങ്ങളും ഇല്ലെന്നു വ്യക്തമാക്കുന്നതാണ് ഈ സംഭവം. സുരക്ഷ ഒരുക്കേണ്ട റെയില്‍വെ പോലീസിനും കൊലപാതകത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല. എല്ലാ കമ്പാര്‍ട്ട്‌മെന്‍റുകളിലും പോലീസ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ റെയില്‍വെ തയാറാകണം. ഇതിന് ആവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിനോദിന്‍റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.