കരാറുണ്ടാക്കിയതോടെ അന്വേഷണം നിലച്ചു; ബിജെപിക്ക് വേണ്ടി ജയരാജനെക്കൊണ്ട് പറയിപ്പിക്കുന്നത് മുഖ്യമന്ത്രി: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, March 18, 2024

 

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായുള്ള ബന്ധത്തില്‍ കൂടുതല്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിപിഎം- ബിജെപി എന്നതു പോലെയാണ് നിരാമയ- വൈദേകം റിസോര്‍ട്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.  രാജീവ് ചന്ദ്രശേഖറിന്‍റെ ഉടമസ്ഥതയിലുള്ള വൈദേകം റിസോർട്ടുമായി ഇ.പി. ജയരാജന് ബന്ധമുണ്ട്. അഡ്വൈസറാണെന്ന് ജയരാജന്‍ തന്നെ പറഞ്ഞിട്ടുണ്ട്. കരാർ ഒപ്പുവെച്ചതിന് ശേഷം റിസോർട്ടിന്‍റെ നടത്തിപ്പുകാർക്കൊപ്പം ജയരാജന്‍റെ കുടുംബം നില്‍ക്കുന്നതിന്‍റെ ചിത്രങ്ങളുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി  എം.വി. ഗോവിന്ദന് ഇത്രയും തെളിവുകള്‍ മതിയോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കൂടുതല്‍ തെളിവ് വേണമെങ്കില്‍ കേസ് കൊടുക്കട്ടെ. കോടതിയില്‍ മുഴുവന്‍ രേഖകളും ഹാജരാക്കാമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

കേരളത്തില്‍ ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎമ്മും ബിജെപിയും ഒന്നിച്ചാലും തൃശൂരില്‍ യുഡിഎഫ് വിജയിക്കും. പിണറായി വിജയനാണ് ബിജെപിക്ക് വേണ്ടി ഇ.പി. ജയരാജനെ കൊണ്ട് പറയിപ്പിക്കുന്നത്. അന്വേഷണങ്ങളെ ഭയപ്പെടുന്ന പിണറായി കേരളത്തില്‍ ബിജെപിക്ക് ഇല്ലാത്ത സ്‌പേസ് ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് ആറ്റിങ്ങലില്‍ പറഞ്ഞത്:

രാജീവ് ചന്ദ്രശേഖറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് നിരാമയ റിസോര്‍ട്ട് എന്നതില്‍ എം.വി. ഗോവിന്ദന് എന്തെങ്കിലും സംശയമുണ്ടോ? പതിനൊന്ന് കൊല്ലം മുമ്പ് കോവളത്ത് നടന്ന നിരാമയ റിസോര്‍ട്ട് ഉദ്ഘാടനത്തില്‍ രാജീവ് ചന്ദ്രശേഖര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പങ്കെടുത്തിട്ടുണ്ട്. വൈദേകം റിസോര്‍ട്ടുമായി ഇ.പി. ജയരാജനും കുടുംബത്തിനും ബന്ധമുണ്ട്. അഡ്വൈസറാണെന്ന് ജയരാജന്‍ തന്നെ പറഞ്ഞിട്ടുണ്ട്. റിസോര്‍ട്ട് നടത്തിപ്പിന് അഡ്വൈസ് നല്‍കുന്നതില്‍ ജയരാജന്‍ എന്നാണ് എകസ്‌പെര്‍ട്ടായത്? നിരാമയ റിസോര്‍ട്ടും തമ്മില്‍ ഒരു കരാറുണ്ട്. ആ കരാര്‍ അനുസരിച്ച് വൈദേകത്തിന്‍റെ നടത്തിപ്പ് ചുമതല നിരാമയയ്ക്കാണ്. ഇപ്പോള്‍ ആ സ്ഥാപനത്തിന്‍റെ പേര് നിരാമയ-വൈദേകം റിസോര്‍ട്ട് എന്നാണ്. ഇത്രയും തെളിവുകള്‍ മതിയോ എം.വി. ഗോവിന്ദന്? കരാര്‍ ഒപ്പുവെച്ചതിന് ശേഷം നിരാമയയുടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇ.പി. ജയരാജന്‍റെ കുടുംബം നില്‍ക്കുന്നതിന്‍റെചിത്രവുമുണ്ട്. രാജീവ് ചന്ദ്രശേഖറോ ഇ.പി. ജയരാജനോ ഇക്കാര്യം നിഷേധിച്ചിട്ടില്ല. രാജീവ് ചന്ദ്രശേഖറിനെ കണ്ടിട്ടില്ലെന്നാണ് ഇ.പി. ജയരാജന്‍ പറഞ്ഞത്. രാജീവ് ചന്ദ്രശേഖറും ഇ.പി. ജയരാജനെ കണ്ടിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മില്‍ കൂടിയാലോചന നടത്തിയെന്ന ആരോപണം ഞങ്ങളും ഉന്നയിച്ചിട്ടില്ല. പക്ഷെ രണ്ടു പേരുടെയും സ്ഥാപനങ്ങള്‍ തമ്മില്‍ കരാറുണ്ട്. ആ കരാറിനെ തുടര്‍ന്നാണ് രണ്ട് സ്ഥാപനങ്ങളും ഒന്നായത്. സിപിഎം- ബിജെപി എന്നു പറയുന്നതു പോലെയാണ് നിരാമയ- വൈദേകം റിസോര്‍ട്ട് എന്ന പേര് മാറ്റം. ഇനിയും കൂടുതല്‍ തെളിവ് വേണമെങ്കില്‍ കേസ് കൊടുക്കട്ടെ. കോടതിയില്‍ മുഴുവന്‍ രേഖകളും ഹാജരാക്കാം.

എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റിഅംഗവുമായ ഇ.പി. ജയരാജനുമായി ബന്ധമുള്ള സ്ഥാപനവും ബിജെപിയുടെ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്‍റെയും സ്ഥാപനവും തമ്മില്‍ കരാറുണ്ടാക്കി ഒന്നിച്ചാണ് കച്ചവടം നടത്തുന്നതെന്നാണ് ആദ്യം മുതല്‍ക്കെ ഉന്നയിച്ച ആരോപണം. ഇന്‍കംടാക്‌സ്, ഇഡി പരിശോധനകള്‍ നടന്നതിന് പിന്നാലെയാണ് ഈ കരാറുണ്ടാക്കിയത്. ഇതോടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും നിലച്ചു. ഇ.പി. ജയരാജന്‍ ബുദ്ധിപൂര്‍വമായ ഇടപെടലാണ് നടത്തിയത്. ഇതൊക്കെ ആര്‍ക്കാണ് നിഷേധിക്കാന്‍ പറ്റുന്നത്. നിരാമയ അദ്ദേഹത്തിന്‍റേത് അല്ലെന്ന് രാജീവ് ചന്ദ്രശേഖരന്‍ പറയട്ടെ. പല മണ്ഡലങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്ത് വരുമെന്നും ബിജെപിയുടെ പല സ്ഥാനാര്‍ത്ഥികളും മികച്ചതാണെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. കെ. സുരേന്ദ്രനോ ബിജെപിക്കാരോ പറയാത്തതാണ് ജയരാജന്‍ പറഞ്ഞത്. കേന്ദ്രത്തിലെ ബിജെപിയെ സന്തോഷിപ്പിക്കാന്‍ പിണറായി വിജയനാണ് ഈ പാവത്തിനെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത്.

തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കും. ബിജെപി അക്കൗണ്ട് തുറക്കില്ല. എവിടെ പോയി കരുവന്നൂരിലെ ഇഡി അന്വേഷണം? ഇഡിയെ ഉപയോഗിച്ച് സിപിഎമ്മുകാരെ വിരട്ടി നിര്‍ത്തിയിക്കുകയാണ്. ബിജെപിയും സിപിഎമ്മും ഒന്നിച്ചാലും തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കും. കേരളത്തില്‍ ഒരിടത്തും ബിജെപി അക്കൗണ്ട് തുറക്കില്ല. രണ്ടാം സ്ഥാനത്ത് പോലും എത്തില്ല. മാസപ്പടി, ലാവലിന്‍ കേസുകളിലെ അന്വേഷണത്തെ ഭയപ്പെടുന്ന പിണറായി വിജയന്‍ ബിജെപിക്ക് ഇല്ലാത്ത സ്‌പേസ് ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയാണ്. അത് കേരളത്തില്‍ നടക്കില്ല.

രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും കേരളത്തില്‍ മത്സരിക്കുന്നതില്‍ പ്രതിഷേധമുണ്ടെങ്കില്‍ കോണ്‍ഗ്രസ് മുന്നണിയില്‍ മത്സരിക്കുന്ന തമിഴ്‌നാട്ടിലെ രണ്ട് സിപിഎം സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാന്‍ സിപിഎം തയാറുണ്ടോ? വിരലില്‍ എണ്ണാവുന്ന സീറ്റുകളില്‍ മാത്രം മത്സരിക്കുന്ന സിപിഎമ്മാണ് നരേന്ദ്ര മോദിയെ തഴെയിറക്കാന്‍ നടക്കുന്നത്.