വടകരയില്‍ കോണ്‍ഗ്രസ് നേതാവിന് നേരെ ആക്രമണം; യുഡിഎഫ് ചെയര്‍മാനെ കയ്യേറ്റം ചെയ്തത് മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ തണലിലെന്ന് കെ.കെ രമ

Jaihind Webdesk
Saturday, November 25, 2023

വടകരയില്‍ കോണ്‍ഗ്രസ് നേതാവിന് നേരെ ആക്രമണം. വടകര നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണനെയാണ് ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. നവകേരള സദസ്സ് നടക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധം കണക്കിലെടുത്ത് നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലിലാക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ ഇറക്കി വരും വഴിയാണ് ഒരു സംഘം ആളുകള്‍ രാധാകൃഷ്ണനെ ആക്രമിച്ചത്. കോട്ടയില്‍ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം. കാര്‍ തകര്‍ക്കാനും സംഘം ശ്രമിച്ചു. അക്രമികള്‍ കാറിന്റെ മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

നവകേരള സദസ്സ് നടക്കുന്നതിന്റെ പ്രതിഷേധം കണക്കിലെടുത്ത് കോഴിക്കോട് വിവിധയിടങ്ങളിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നത്. കോഴിക്കോട് ചെറുവണ്ണൂരില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സിയാദിനെ മേപ്പയൂര്‍ പോലിസ് സ്റ്റേഷനിലാണ് കരുതല്‍ തടങ്കലിലാക്കിയിരുന്നത്. തിരുവള്ളൂരിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഇസ്ഹാഖ് എന്നിവരെ ആണ് കസ്റ്റഡിയില്‍ എടുത്തത്. മുഖ്യമന്ത്രിയുടെ യാത്രാവഴിക്കരികില്‍ വച്ചായിരുന്നു ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ജാമ്യത്തിലെടുത്ത് തിരിച്ചുവരുന്നതിനിടെയാണ് കോട്ടയില്‍ രാധാകൃഷ്ണനുനേരെ വടകരയില്‍ ആക്രമണം ഉണ്ടായത്.

അതേസമയം, വടകരയില്‍ യുഡിഎഫ് ചെയര്‍മാനെ കയ്യേറ്റം ചെയ്തതിന് എതിരെ വധശ്രമത്തിലെ കേസെടുക്കണമെന്ന് കെ കെ രമ എംഎല്‍എ ആവശ്യപ്പെട്ടു. ആയുധങ്ങളുമായി കരുതികൂട്ടിയാണ് പതിനഞ്ചോളം വരുന്ന അക്രമികള്‍ കാര്‍ തടഞ്ഞതെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ തണലിലാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നതെന്നും കെ കെ രമ ആരോപിച്ചു.