രാജ്യം കണ്ട ഏറ്റവും മികച്ച ഗവേഷകരില്‍ ഒരാളാണ് എം.ജി.എസ് നാരായണനെന്ന് വി ഡി സതീശന്‍

Jaihind News Bureau
Saturday, April 26, 2025

കേരളത്തിന്റെ ചരിത്രത്തെ സത്യസന്ധമായും യാഥാര്‍ഥ്യ ബോധത്തോടെയും നിര്‍വചിച്ച മഹാ പ്രതിഭയാണ് എം.ജി.എസ് നാരായണനെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പഠനത്തിലും ഗവേഷണത്തിലും തന്റേതായ വഴി വെട്ടി തുറന്ന് ചരിത്ര പഠനത്തിന്റെ ഗതി മാറ്റിയ വ്യക്തിത്വമാണെന്നും രാജ്യം കണ്ട ഏറ്റവും മികച്ചതും ആധികാരികതയുള്ളതുമായ ഗവേഷകരില്‍ ഒരാളെന്നും അദ്ദേഹം അനുശോചിച്ചു.

രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ച് ചരിത്രത്തെ നിര്‍മ്മിക്കാന്‍ പാടില്ലെന്ന കാര്‍ക്കശ്യത്തിന്റെ മറു പേരാണ് എം.ജി.എസ് . ചരിത്രത്തെ വളച്ചൊടിക്കുകയും വ്യാജ നിര്‍മ്മിതികള്‍ നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ എം.ജി.എസ് ശബ്ദിക്കുകയും കലഹിക്കുകയും ചെയ്തു.. സ്ഥാനമാനങ്ങള്‍ക്കായി എവിടെയും നിശബ്ദത പാലിക്കാതെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞു. പല ഘട്ടങ്ങളിലും ഇ . എം. എസിനെ പോലും എതിര്‍ത്തു .

മൗലികമായ രചനകളും, ആര്‍ക്കും തള്ളികളയാനാകാത്ത ആധികാരികമായ കണ്ടെത്തലുകളും ശാസ്ത്രീയവും സത്യസന്ധവുമായ നിലപാടുകളും നിലപാടുകളിലെ കൃത്യതയും എം.ജി.എസിനെ രാജ്യത്തെ ഏറ്റവും തലയെടുപ്പുള്ള ചരിത്ര ഗവേഷകരില്‍ ഒരാളാക്കി എം.ജി.എസ് തലമുറകളെ പഠിപ്പിച്ച അധ്യാപകനാണെന്നും അദ്ദേഹം ഒരിക്കലും അവസാനിക്കാത്ത ചരിത്രമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് ഗുരുവാണ് എം.ജി.എസ്. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന ഒരാള്‍. ഏത് സംശയത്തിനും മറുപടിയുമായി ഫോണിന്റെ മറുതലയ്ക്കല്‍ ഉണ്ടായിരുന്ന എം.ജി.എസിന്റെ വിയോഗം വല്ലാതെ വേദനിപ്പിക്കുന്നു. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദുഖത്തില്‍പങ്കുചേരുന്നു’- വി ഡി സതീശന്‍ അനുശോചിച്ചു.