പേര്‍ഷ്യന്‍ ഉള്‍ക്കടലിനു മുകളില്‍ അമേരിക്കയുടെ പ്രതിരോധപ്പറക്കല്‍; ഇറാന് മുന്നറിയിപ്പുമായി ‘അമേരിക്കന്‍ പട്രോളിങ്’; ആശങ്കയോടെ അറബ് മേഖല

B.S. Shiju
Tuesday, May 14, 2019

ദുബായ് : ഇറാന് മുന്നറിയിപ്പുമായി, അമേരിക്കന്‍ സൈനീകര്‍, പേര്‍ഷ്യന്‍ ഉള്‍ക്കടലിനു മുകളില്‍ പ്രതിരോധപ്പറക്കല്‍ നടത്തി. അമേരിക്കയുടെ യുദ്ധവിമാനങ്ങളും ബോംബര്‍ വിമാനങ്ങളുമാണ് ഈ പട്രോളിങ് നടത്തിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം മോശം ആകുന്നത്, ഈ മേഖലയിലെ സംഘര്‍ഷ സാധ്യതകള്‍, വീണ്ടും വര്‍ധിപ്പിച്ചു. സൗദിയുടെ രണ്ട് എണ്ണ കപ്പലുകള്‍ ഉള്‍പ്പടെ നാല് കപ്പലുകള്‍ക്ക് നേരെ ഞായറാഴ്ച ആക്രമണം നടന്നിരുന്നു. ഇതിനുള്ള മറുപടിയായാണ് ഈ സൈനീക നീക്കം. അതേസമയം, ഫുജൈറ തുറമുഖം വഴിയുള്ള കപ്പല്‍ ഗതാഗതം സാധാരണ നിലയിലായി.

യുഎഇയിലെ, ഫുജൈറ തുറമുഖത്തിന് പത്ത് കിലോ മീറ്റര്‍ അകലെയുള്ള, ഒമാന്‍ ഉള്‍ക്കടലാണിത്. ഇവിടെ വെച്ചാണ്, ഞായറാഴ്ച പുലര്‍ച്ചെ , കപ്പലുകള്‍ക്ക് നേരെ ആക്രമണം നടന്നത്. അല്‍ മര്‍സൂഖ്, അംജദ്, അന്‍ഡ്രിയ വിക്ടറി, എ മൈക്കിള്‍ എന്നീ നാലു കപ്പലുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. ഇറാന്റെ സാമീപ്യമാണ്, യുഎഇ, സൗദി ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍, ഈ കപ്പല്‍ റൂട്ടില്‍, വലിയ ഭീഷണിയായി കാണുന്നത്. ലോകത്തെ ക്രൂഡോയില്‍ നീക്കത്തിന്റെ, 20 ശതമാനം നടക്കുന്നതും ഈ ഹോര്‍മുസ് കടലിടുക്ക് വഴിയാണ്.

അതേസമയം, കപ്പലുകളെ ആക്രമിച്ച്, അട്ടിമറി നടത്തിയെങ്കിലും , എണ്ണയോ, ദോഷകരമായ രാസവസ്തുക്കളോ കടലില്‍ ചോര്‍ന്നതായി കണ്ടെത്താനായില്ല. ഈ മേഖലയില്‍ സ്ഫോടനം നടന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതും പൂര്‍ണ്ണമായി തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. ഇതിനിടെ, ഫുജൈറ തുറമുഖം വഴിയുളള കപ്പല്‍ ഗതാഗതം സാധാരണ നിലയിലായതായി തുറമുഖ അതോറിറ്റി അറിയിച്ചു. എന്നാല്‍, കപ്പല്‍ ആക്രമണത്തിന്റെ പിന്നിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ രാജ്യാന്തര അന്വേഷണം വേണമെന്ന, വിവിധ അറബ് രാജ്യങ്ങളുടെ ആവശ്യം, ശക്തമാക്കി. സംഘര്‍ഷ സാധ്യത മുന്‍ നിര്‍ത്തി , കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും, വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനിടെ, അമേരിക്കയുടെ പുതിയ സൈനീന നീക്കം ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.