പ്രിയങ്കയുടെ വരവോടെ യു.പിയിലെ രാഷ്ട്രീയചിത്രം മാറുന്നു

Jaihind Webdesk
Monday, January 28, 2019

പ്രിയങ്കാഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം യു.പിയില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുമോ എന്നതാണ് ഇപ്പോള്‍ യു.പി രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവരുന്ന ചോദ്യം. രാഹുല്‍ഗാന്ധിയുടെയും യു.പി കോണ്‍ഗ്രസിന്റെയും മിഷന്‍ 30 എന്ന തെരഞ്ഞെടുപ്പ് തന്ത്രവും പ്രിയങ്കാഗാന്ധിയുടെ സാന്നിധ്യവും ബി.എസ്.പി – എസ്.പി സഖ്യത്തെപോലും ആകുലപ്പെടുത്തുകയാണ്. 80 സീറ്റുകളില്‍ 38 മണ്ഡലങ്ങള്‍ വീതം മത്സരിക്കാനായിരുന്നു യു.പി – ബി.എസ്.പി പാര്‍ട്ടികള്‍ തമ്മിലുള്ള ധാരണ. എന്നാല്‍, ഇപ്പോള്‍ 30 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ ഇരുപാര്‍ട്ടികളും മണ്ഡലങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും നടത്തിയിട്ടുള്ളത്. ബി.എസ്.പിയും എസ്.പിയും അവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പരിശോധനയ്ക്കായി പരസ്പരം കൈമാറിയിട്ടുണ്ട്. എന്നാല്‍ 30 സീറ്റുകള്‍ ഒഴിച്ചിട്ടാണ് സ്ഥാനാര്‍ത്ഥി പട്ടികയും മണ്ഡലവും ഇരുകക്ഷികളും കൈമാറിയത്.

പടിഞ്ഞാറന്‍ യു.പിയില്‍ ബി.എസ്.പി കൂടുതല്‍ സീറ്റുകള്‍ മത്സരിക്കുമ്പോള്‍ കിഴക്കന്‍ മധ്യ ഉത്തര്‍പ്രദേശിലാണ് എസ്.പി കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുക. ഈ മേഖലകളില്‍ എസ്.പിയുടെയും ബി.എസ്.പിയുടെയും 15 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാതെയാണ് പ്രഥമ പട്ടിക ഇരുകക്ഷികളും നല്‍കിയിട്ടുള്ളത്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്നാണ് എസ്.പി – ബി.എസ്.പി നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ കോണ്‍ഗ്രസ് ശക്തമായ തെരഞ്ഞെടുപ്പ് പ്രചരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ വോട്ടുള്ള മണ്ഡലങ്ങളെ തരംതിരിച്ചാണ് ‘മിഷന്‍ 30’ എന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പദ്ധതി യു.പിയില്‍ മുന്നോട്ടുപോകുന്നത്.