സർവകലാശാല ബില്‍ സഭ പാസാക്കി: കാവിവത്കരണം പോലെ തന്നെ കമ്യൂണിസ്റ്റ് വത്കരണവും അപകടമെന്ന് പ്രതിപക്ഷം

Jaihind Webdesk
Thursday, September 1, 2022

Kerala-Niyama-sabha

 

തിരുവനന്തപുരം: സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരുന്ന സര്‍വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. ബില്‍ പാസാക്കുന്ന സമയം ബഹിഷ്കരിക്കുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ആർഎസ്എസിന്‍റെ കാവിവത്കരണം പോലെ തന്നെ സർവകലാശാലകളുടെ കമ്യൂണിസ്റ്റ് വത്കരണവും അപകടമെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.

വിസി നിയമന പാനലിൽ അഞ്ചംഗങ്ങൾ വരുന്നതോടെ സർവകലാശാലകളിലെ ആർഎസ്എസ് ഇടപെടലുകൾ തടയാൻ കഴിയുമെന്നായിരുന്നു ഭരണപക്ഷ വാദം.  ആർഎസ്എസിന്‍റെ കാവിവത്കരണം പോലെ തന്നെ സർവകലാശാലകളുടെ കമ്യൂണിസ്റ്റ് വത്കരണവും അപകടമെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.  ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ സെർച്ച് കമ്മറ്റിയിൽ ഉണ്ടാകില്ലെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ നിർദേശിക്കുന്നയാളെ അംഗമാക്കുമെന്നും മന്ത്രി പറഞ്ഞു.

ധിക്കാരപരവും അധാർമ്മികവുമാണ് സർക്കാരിന്‍റെ നിലപാടെന്നും സർക്കാരിന്‍റെ താൽപര്യത്തിന് വിരുദ്ധമായ നിയമങ്ങൾ അപ്പാടെ മാറ്റാനാണ് ശ്രമമെന്നും പ്രതിപക്ഷം ആരോപിച്ചു. സെർച്ച് കമ്മിറ്റി അംഗങ്ങൾ സർവകലാശാലയുമായി ബന്ധമുള്ളയാൾ പാടില്ലെന്ന് യുജിസി ചട്ടം പറയുന്നുണ്ട്. അത് കൊണ്ട് നിയമ ഭേദഗതി കോടതിയിൽ നിലനിൽക്കില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ചാൻസിലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാത്തത് സർക്കാരിനും ഗവർണർക്കുമിടയിൽ ഇടനില ഉള്ളതുകൊണ്ടാണെന്നും കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്‍റെ നിയമനം ഇഷ്ടക്കാരെ നിയമിക്കുന്നതിന് തെളിവാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പാവകളെ വിസിമാരാക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അപമാനകരമാണ് ഈ നിയമ നിർമാണമെന്നും ബിൽ പാസാക്കുന്ന സമയം ബഹിഷ്ക്കരിക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.