ജനമനസില്‍ ഇടംനേടി ഉമാ തോമസ്; ബഹുദൂരം മുന്നേറി പ്രചാരണം; ആവേശത്തില്‍ തൃക്കാക്കര

Jaihind Webdesk
Thursday, May 19, 2022

തൃക്കാക്കര: ”ഷേക്ക് ഹാന്‍റ് കൊടുക്കാമോ? ഉമാ തോമസ്. അതിനെന്താ ഞങ്ങൾ തരാം” എന്ന് മറുപടി ”സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോഴാണ് ഒരു തൃപ്തി ആയത്” എന്ന് ഉമ. ”ഒന്നും തോന്നരുത് ലാബിലായോണ്ട് ആണട്ടോ ചോദിച്ചത്” എന്ന് പറഞ്ഞ് സംസാരങ്ങൾ തുടർന്നു. ”നിങ്ങളുടെ പിന്തുണ ഉണ്ടാവണം. സ്ത്രീ പക്ഷ പ്രവർത്തനങ്ങൾക്ക് തന്നെയായിരിക്കും ഞാൻ കൂടുതൽ ഊന്നൽ നൽകുന്നത്. പുരുഷന്മാർ പേടിക്കണ്ട നിങ്ങൾക്കൊപ്പവും ഞാനുണ്ടാവൂട്ടോ”. കടുപ്പയിലുള്ള
കേരള കാർഷിക സർവകലാശാല നെല്ലു ഗവേഷണ കേന്ദ്രത്തിൽ ഉമാ തോമസ് എത്തിയപ്പോഴായിരുന്നു അവിടെ ഉണ്ടായിരുന്ന ജീവനക്കാരുമായി സംഭാഷണം നടന്നത്. കാർഷിക ഗവേഷണ പ്രവർത്തനങ്ങൾക്കു വേണ്ടി പി.ടി തോമസ് അമ്പത് ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചത് ജീവനക്കാർ ഓർത്ത് ഉമയോട് പറഞ്ഞു.

 

യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്‍റെ ഇന്നത്തെ പ്രചാരണം ആരംഭിച്ചത് ചങ്ങമ്പുഴ പാർക്കിൽ നിന്നാണ്. മണ്ഡലത്തിൽ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പി.ടി തോമസ് നൽകിയ സംഭാവനയും പ്രോത്സാഹനവും വളരെ വലുതായിരുന്നു. എംഎൽഎ ആയിരിക്കെ അദ്ദേഹം പാർക്കിൽ നൽകിയ അത്യാധുനിക സൗകര്യങ്ങളുള്ള ശബ്ദസംവിധാനത്തെക്കുറിച്ചായിരുന്നു എല്ലാവർക്കും പറയുവാൻ ഉണ്ടായിരുന്നത്. മണ്ഡലത്തിലെ മുഴുവൻ അംഗീകൃത വായനശാലകൾക്കും സൗണ്ട് സിസ്റ്റവും പ്രൊജക്ടറുകളും പി.ടി നൽകുകയുണ്ടായി. തുടർന്ന് പരിസരത്തുള്ള അപ്പുണ്ണി ചേട്ടന്‍റെ ചായക്കടയിൽ നിന്നും ചായയും കുടിച്ചാണ് ഉമ മടങ്ങിയത്. പിന്നാലെ ഭദ്രാദേവി ക്ഷേത്രം സന്ദർശിക്കുകയും വോട്ടഭ്യർത്ഥന നടത്തുകയും ചെയ്തു. പിന്നീട് വാഴക്കാല്ലിലെ സിടിസി കോൺവെന്‍റിലെ സിസ്റ്റർമാരുടെ ജൂബിലി ആഘോഷത്തിൽ പങ്കെടുത്തു. അവർക്ക് ആശംസകൾ നേർന്ന് സംസാരിക്കുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. അതിനുശേഷം വിവാഹ ചടങ്ങിലും പിന്നാലെ യൂത്ത് ഹോസ്റ്റലിൽ നടന്ന വ്യാപാരി വ്യവസായി യോഗത്തിലും പങ്കെടുത്തു. വ്യാപാരി വ്യവസായികൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ശാശ്വത പരിഹാരമായി ഒപ്പമുണ്ടാകുമെന്ന് ഉമ വാക്കുനൽകുകയും പിന്തുണ ഉറപ്പാക്കുകയും ചെയ്താണ് മടങ്ങിയത്.

കെ റെയിൽ വിരുദ്ധ സമരത്തിൽ മാടപ്പള്ളിയിൽ പോലീസ് അക്രമിച്ച റോസ്ലിൻനും സമരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട സിന്ധു ജയിംസും പര്യടന ഉദ്ഘാടനത്തിൽ ഉമാ തോമസിന് അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. കെ റെയിലുമായി മുന്നോട്ട് പോകുന്ന എൽഡിഎഫ് സർക്കാരിന് നൽകുന്നതാക്കീതായി തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിനെ മാറ്റണമെന്ന് അവർ വോട്ടർമാരോട് അഭ്യർത്ഥിച്ചു. മുൻ എംഎൽഎ വി.പി സജീന്ദ്രൻ പര്യടനം ഉദ്ഘാടനം ചെയ്തു. കടപ്പുറത്ത് റോഡ്, തൈക്കൂടം, ചെമ്പക്കര മാർക്കറ്റ്, പേട്ട ജംഗ്ഷൻ, ഗാന്ധിസ്ക്വയർ, പൂണിത്തുറ കൊട്ടാരം ജംഗ്ഷൻ, ചെമ്പക്കര ചർച്ച് എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി. നൂറു കണക്കിന് പ്രവർത്തകരാണ് ഓരോ പോയിന്‍റുകളിലും ഉമാ തോമസിന് ആശംസകൾ നേരാൻ എത്തിയത്.

 

വൈറ്റില ഹബ്ബിൽ എത്തിയ സ്ഥാനാർത്ഥിക്ക് ഓട്ടോ തൊഴിലാളികൾ നൽകിയ സ്വീകരണത്തിൽ അവർക്ക് പറയാനുണ്ടായിരുന്നത് പെട്രോൾ ഡീസൽ വില വർധന പിന്നെ കുറിച്ചായിരുന്നു. കേന്ദ്രവും സംസ്ഥാനവും ഇന്ധന നികുതിയിലൂടെ ജനത്തെ കൊള്ളയടിക്കുന്നതിലുള്ള പ്രതിഷേധം ഈ തെരഞ്ഞടുപ്പിൽ ഉണ്ടാകുമെന്ന് അവർ പറഞ്ഞു. എൽഡിഎഫ് സർക്കാർ ചെയ്ത പ്രവാസി വിരുദ്ധ കാര്യങ്ങളിൽ പ്രതിഷേധിച്ച് ഇൻകാസ് അസോസിയേഷന്‍റെ നേതൃത്വത്തിലുള്ള വാഹനജാഥയും ഇന്ന് സ്ഥാനാർത്ഥിക്കൊപ്പം പര്യടനത്തിൽ ഉണ്ടായിരുന്നു.