‘പിണറായി സര്‍ക്കാരിനെ മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്യലാണ് ഉപതെരഞ്ഞെടുപ്പ്’: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, May 9, 2022

കൊച്ചി : യുഡിഎഫിന്‍റെ തൃക്കാക്കര സെൻട്രൽ മണ്ഡലം കൺവൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. തൃക്കാക്കരയിൽ വിദ്വേഷത്തിന്‍റെയും വെറുപ്പിന്‍റെയും വിത്ത് വിതയ്ക്കാൻ ഒരു ശക്തിയേയും സമ്മതിക്കില്ലെന്ന് വി.ഡി സതീശൻ വ്യക്തമാക്കി. മണ്ഡലത്തിൽ ഉമാ തോമസിന്‍റെ വിജയം സുനിശ്ചിതമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.

പിണറായി സർക്കാരിനെ മനസാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്യലാണ് ഈ ഉപതെരഞ്ഞെടുപ്പ്. ധിക്കാരത്തിന്‍റെയും ധാർഷ്ട്യത്തിന്‍റെയും പര്യായമായി പിണറായി വിജയൻ മാറിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പി.ടിയുടെ ഓർമകൾ നിലനിൽക്കുന്ന തൃക്കാകരയുടെ മണ്ണിൽ ഉമാ തോമസിന്‍റെ വിജയം
സുനിശ്ചിതമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. സംസ്ഥാനം പിണറായി സർക്കാരിന്‍റെ ഭരണത്തിൽ കടക്കെണിയിലായി. സഖാക്കളുടെ ബന്ധുക്കൾക്ക് വേണ്ടി സർവകലാശാലകളിലടക്കം മറ്റ് വകുപ്പുകളിലും തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് മുടിയനായ പുത്രന്‍റെ ഭരണമാണ് പിണറായി കേരളത്തിൽ നടപ്പിലാക്കുന്നത്. തൃക്കാക്കരയിൽ ചർച്ച ചെയ്യുപ്പെടുന്നത് വികസനവും പിണറായിയുടെ ദുർഭരണവുമാണെന്നും അദേഹം പറഞ്ഞു.

കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ, അനൂപ് ജേക്കബ് എംഎൽഎ തുടങ്ങിയവർ കൺവെഷനിൽ പങ്കെടുത്തു.