തലശേരി ജനറല്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവ്; എല്ലുപൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റി; പരാതിയുമായി കുടുംബം

Jaihind Webdesk
Monday, November 21, 2022

തലശേരി:തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ പിഴവിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റിയെന്ന് പരാതി. ഫുട്ബോള്‍ കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാര്‍ഥിയുടെ കൈയാണ് മുറിച്ചുമാറ്റിയത്. ചികിത്സാപ്പിഴവ് മൂലമെന്ന് ആരോപിച്ച്  തലശ്ശേരി ജനറല്‍ ആശുപത്രിക്കെതിരെ വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. എല്ലുപൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണു ശസ്ത്രക്രിയ നടത്തിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു.

തലശേരി ചേറ്റംകുന്ന് നാസാ ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ധിഖിന്‍റെ മകന്‍ സുല്‍ത്താനാണ് കൈ നഷ്ടമായത്. പാലയാട് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് 17കാരനായ സുല്‍ത്താന്‍.

ഒക്ടോബര്‍ 30 ന് വൈകിട്ടാണ് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഗ്രൗണ്ടില്‍ വീണ് കുട്ടിയെ തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ഇവിടെ എക്‌സ്‌റേ മെഷീന്‍ കേടായിരുന്നതിനാല്‍ കൊടുവള്ളി കോ-ഓപറേറ്റീവ് ആശുപത്രിയില്‍ പോയി എക്‌റേ എടുത്ത്  തലശേരി ആശുപത്രിയില്‍ ഹാജരാക്കി. ആശുപത്രിയില്‍ അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ ഇല്ലായിരുന്നതിനാല്‍ ഫോട്ടോയെടുത്ത് ഡോക്ടര്‍ക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് സ്‌കെയില്‍ ഇട്ട് കൈ കെട്ടി. അടുത്ത ദിവസം ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചു. നവംബര്‍ ഒന്നിന് രാവിലെ കൈ നിറം മാറി. തുടര്‍ന്ന് അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നും ഒരു പൊട്ടല്‍ പരിഹരിച്ചുവെന്ന് ഡോക്ടര്‍ അറിയിച്ചു. നവംബര്‍ 11 നാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചതെന്നും കുടുംബം പറയുന്നു.

പിന്നീട് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെയും മികച്ച ചികിത്സ കിട്ടിയില്ല. മെഡിക്കല്‍ കോളേജില്‍ വെച്ച് ഒടിഞ്ഞ കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് കൈമുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ച് മാറ്റേണ്ടിവന്നു. സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നല്‍കി. എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായില്ലെന്ന് തലശേരി ജനറല്‍ ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു.

അതേസമയം തലശേരി ജനറൽ ആശുപത്രിയിൽ വൻ ചികിത്സ പിഴവെന്ന ആരോപണം ഗൗരവതരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു.പിഴവുകൾ ഉണ്ടെന്നു കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകും .അന്വേഷിച്ച് റിപ്പോർട്ട്‌ തരാൻ ആരോഗ്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.