എങ്ങനെയെങ്കിലും യുഎഇ വിടാന്‍ ഒരുങ്ങി തുഷാര്‍ ; ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പണത്തെ ചൊല്ലി തര്‍ക്കം മുറുകുന്നു

Jaihind News Bureau
Tuesday, August 27, 2019

ദുബായ് : യു.എ.ഇയില്‍ ചെക്ക് കേസില്‍ കുടുങ്ങിയ, ബി ഡി ജെ എസ് നേതാവ്, തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് എതിരെയുള്ള കേസ് ,പിന്‍വലിപ്പിക്കാന്‍ പരാതിക്കാരന്‍ നാസില്‍ ആവശ്യപ്പെട്ടത് മുപ്പത് ലക്ഷം ദിര്‍ഹമെന്ന് റിപ്പോര്‍ട്ട്. അതായത് ആറു കോടിയോളം ഇന്ത്യന്‍ രൂപയാണ് നാസില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ഈ തുകയുടെ പകുതി മാത്രം നല്‍കാം എന്ന നിലപാടിലാണ് തുഷാര്‍. ഇതോടെ തര്‍ക്കം വീണ്ടും തുടരുകയാണ്.

കോടതിക്ക് പുറത്തെ ഒത്ത് തീര്‍പ്പ് ചര്‍ച്ചകളില്‍ ആണ് , പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള, തുഷാര്‍ വെള്ളാപ്പള്ളിയോട് ആറു കോടിയോളം രൂപ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് കൂടുതലാണ് എന്നാണ് തുഷാര്‍ നല്‍കിയ മറുപടി . ഇത്രയും തുകയുടെ ബിസിനസ് ഇടപാട്  തനിക്ക് നാസിലുമായി ഇല്ലെന്നും തുഷാര്‍ പറയുന്നു. അതിനാല്‍. പരമാവധി മൂന്നര കോടി രൂപ നല്‍കാം എന്നും, നാസിലിനെ, തുഷാര്‍ അറിയിച്ചു. എന്നാല്‍ മുപ്പത് ലക്ഷം ദിര്‍ഹവും കിട്ടാതെ പരാതി പിന്‍ വലിക്കില്ല എന്ന് നാസിലും ആവര്‍ത്തിച്ചു. ഇതോടെ തുഷാര്‍ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്.

തുഷാറിന്റെ ബിസിനസ് സുഹൃത്തുക്കളും, നാസിലിന്റെ ബിസിനസ് സുഹൃത്തുക്കളും ഇപ്പോള്‍ തുകയുടെ കാര്യത്തില്‍ ധാരണയില്‍ എത്തുന്നതിനുള്ള ചര്‍ച്ചകള്‍ ആണ് നടത്തുന്നത് . എന്തായാലും തുഷാര്‍ വാഗ്ദാനം ചെയ്ത മൂന്നര കോടി രൂപ കുറവ് ആണെന്നും നാസിലും വ്യക്താക്കി. ഒരു കാരണവശാലും നാസില്‍ ആവശ്യപ്പെടുന്ന ആറു കോടി രൂപ നല്‍കില്ല എന്ന് തുഷാരും നിലപാടില്‍ ഉറച്ച നില്‍ക്കുന്നു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടി എങ്ങിനെ എങ്കിലും, യു എ ഇ വിടാന്‍ കഴിഞ്ഞാല്‍, കേസിനെ, പിന്നീട് നിയമ പരമായി നേരിടാനാണ് തുഷാര്‍ ആലോചിക്കുന്നത്. എന്തായാലും ഇതിനുള്ള ശ്രമങ്ങളും തുഷാര്‍ ആരംഭിച്ചു കഴിഞ്ഞു.