തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം: ദമ്പതികളുടെ സംസ്‌കാരം നാളെ

Jaihind News Bureau
Saturday, April 26, 2025

തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ കൊല്ലപ്പെട്ട വിജയകുമർ – മീര ദമ്പതികളുടെ സംസ്കാരം നാളെ നടക്കും. നാളെ വൈകീട്ട് മൂന്നിന് വീട്ടുവളപ്പിലാണ് സംസ്കാരം ചടങ്ങുകൾ നടക്കുക. കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ പൊതുദർശനം നടത്തും. അതിനിടെ വിജയകുമാറിൻ്റെ മകൾ വിദേശത്ത് നിന്ന് നാട്ടിൽ എത്തിയിട്ടുണ്ട്.

അമേരിക്കയിലായിരുന്ന മകൾ ഗായത്രി നാട്ടിലെത്തിയതിന് പിന്നാലെയാണ് സംസ്‌കാര സമയം കുടുംബം തീരുമാനിച്ചത്.. നാളെ രാവിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ പൊതുദർശനം നടത്തും. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം കേസിലെ പ്രതി അമിത് ഉറാങ്ങിനെ പൊലീസ് കസ്റ്റഡിയിൽ വിടാൻ അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകി. ഈ ചൊവ്വാഴ്ചയായിരുന്നു വിജയകുമാർ മീരാ ദമ്പതികളെ വീട്ടിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതി അമിത് കോടാലി ഉപയോഗിച്ചാണ് ഇരുവരെയും അതിക്രൂരമായി കൊലപ്പെടുത്തിയത്.. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇരുവരും രക്തം വാർന്നാണ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അതേസമയം വിജയകുമാറിനെ മാത്രം കൊല്ലാനാണ് ഉദ്ദേശിച്ചിരുന്നത്, ശബ്ദം കേട്ട് ഉണർന്നതിനാലാണ് മീരയെ വധിച്ചത് എന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. പ്രതിക്ക് കൊല്ലപ്പെട്ട വിജയകുമാറിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കിയത്. ഇയാളെ കഴിഞ്ഞദിവസം കോട്ടയം ജില്ലാ സെഷൻസ് കോടതി 14 ദിവസത്തിൽ റിമാൻ്റ് ചെയ്തിരുന്നു. മെയ് 8 വരെയാണ് റിമാൻഡ് കാലാവധി. അതിനിടയിലാണ് പോലീസ് കൂടുതൽ അന്വേഷണത്തിനായി ഇയാളെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയത്.