യു.എ.ഇയില്‍ കാലാവധി തീര്‍ന്ന വിസകള്‍ ഡിസംബര്‍ വരെ നീട്ടിനല്‍കിയ തീരുമാനം യു.എ.ഇ മന്ത്രിസഭ റദ്ദാക്കി : തീരുമാനം ജൂലൈ 11 മുതല്‍ ; വിമാന സര്‍വീസ് പുനരാരംഭിക്കാത്ത രാജ്യങ്ങള്‍ക്ക് സാവകാശം | മാറ്റങ്ങള്‍ ഇങ്ങനെ

B.S. Shiju
Saturday, July 11, 2020

ദുബായ് : യു.എ.ഇയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളുടെ താമസ വീസാ സംബന്ധമായി അടുത്തിടെ പ്രഖ്യാപിച്ച എല്ലാ തീരുമാനങ്ങളും യു.എ.ഇ മന്ത്രിസഭാ റദ്ദാക്കി. ഇതിന്‍റെ ഭാഗമായി യു.എ.ഇക്ക് പുറത്തുള്ള പ്രവാസികള്‍ക്ക് നല്‍കിയിരുന്ന വിസാ കാലാവധി നീട്ടുന്ന തീരുമാനവും റദ്ദാക്കി. ഇതോടെ യു.എ.ഇക്ക് അകത്തുള്ള മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി തീര്‍ന്ന വിസക്കാര്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ അവസാനം വരെ ഇത് നീട്ടിനല്‍കുമെന്ന് പ്രഖ്യാപനം
ഗവണ്‍മെന്‍റ് റദ്ദാക്കി.

ഇന്ത്യയിലുള്ള യു.എ.ഇ താമസ വിസക്കാര്‍ക്ക് ആശ്വാസം

മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി തീരുന്ന എമിറേറ്റ്‌സ് ഐഡി കാര്‍ഡ് ഡിസംബര്‍ അവസാനം വരെ നീട്ടി നല്‍കാനുള്ള തീരുമാനവും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്. പുതിയ തീരുമാനം ജൂലൈ 11 മുതല്‍ പ്രാബല്യത്തില്‍ വന്നു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നത് മുതലേ യു.എ.ഇക്ക് പുറത്തുള്ളവര്‍ക്ക് നിയമം പ്രാബല്യത്തില്‍ വരൂ. ഇത്  ഇന്ത്യയിലുള്ള യു.എ.ഇ താമസ വിസക്കാര്‍ക്ക് ആശ്വാസം പകരുമെന്ന് പ്രതീക്ഷിക്കുന്നു.

ഫീസുകളും പിഴകളും അടക്കേണ്ട അവസാന തീയതി പ്രഖ്യാപിച്ചു

ഇതോടൊപ്പം ഫീസുകളും പിഴകളും അടക്കേണ്ട അവസാന തിയതിയും യു.എ.ഇ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 12 മുതല്‍ ഇവ ഈടാക്കാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന് കൗണ്‍സില്‍ നിര്‍ദേശം നല്‍കി. സ്വദേശികള്‍, ജി.സി.സി പൗരന്മാര്‍, രാജ്യത്തുള്ള സ്വദേശികള്‍, പ്രവാസികള്‍ എന്നിവര്‍ക്ക് രേഖകള്‍ നിയമവിധേയമാക്കാന്‍ മൂന്ന് മാസം സമയം അനുവദിച്ചു.

വിമാന സര്‍വീസ് പുനരാരംഭിക്കാത്ത രാജ്യങ്ങള്‍ക്ക് സാവകാശം

ആറ് മാസത്തില്‍ കുറഞ്ഞ കാലം രാജ്യത്തിന് പുറത്ത് കഴിഞ്ഞ സ്വദേശികള്‍, ജി.സി.സി പൗരന്മാര്‍, താമസ വിസക്കാര്‍ എന്നിവര്‍ക്ക് യു.എ.ഇയിലെത്തിയ ശേഷം രേഖകള്‍ പുതുക്കാന്‍ ഒരു മാസത്തെ സമയവും അനുവദിച്ചു. എന്നാല്‍ മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി അവസാനിക്കുകയോ ആറ് മാസത്തില്‍ കൂടുതല്‍ യു.എ.ഇക്ക് പുറത്തുള്ളതോ ആയവര്‍ക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള സാധാരണ വിമാന സര്‍വീസ് പുനരാരംഭിച്ചതിന് ശേഷം മാത്രമേ നിയമം ബാധകമാവുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.