പ്രിയാ വർഗീസിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയില്‍ സുപ്രീം കോടതി വിധി ഇന്ന്

Jaihind Webdesk
Monday, January 8, 2024

 

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകിയത് ശരിവെച്ച് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അതേസമയം രജിസ്ട്രാർ നൽകിയ സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി വ്യക്തമാക്കി. പ്രിയാ വർഗീസിന്‍റെ നിയമനം യുജിസി ചട്ടപ്രകാരമാണെന്നും, ഗസ്റ്റ്‌ അടിസ്ഥാനത്തിലുള്ള നിയമനവും സ്റ്റുഡന്‍റ് സർവീസ് ഡയറക്ടറായുള്ള നിയമനവും ചട്ടപ്രകാരമാണെന്നുമുള്ള രജിസ്ട്രാർ നൽകിയ സത്യവാങ്മൂലം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി വ്യക്തമാക്കുന്നു.

അതേസമയം യുജിസിയുടെ 2018 റെഗുലേഷൻ പ്രകാരമായിരിക്കും അസോസിയേറ്റ് പ്രൊഫസർ നിയമനമെന്നും യുജിസി അംഗീകരിച്ച പ്രകാരമുള്ള അധ്യാപന സർവീസ് മാത്രമേ കണക്കിലെടുക്കുകയുവെന്നും സർവകലാശാലയുടെ നിയമന വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കെ, പ്രസ്തുത റെഗുലേഷൻ അപേക്ഷകയ്ക്ക് ബാധകമല്ലെന്നും യുജിസിയുടെ മാറുന്ന ചട്ടങ്ങൾക്ക് മുൻകാല പ്രാബല്യം പാടില്ലെന്നുമാണ് സർവകലാശാലയുടെ പുതിയ വാദം. യുജിസി മാനദണ്ഡപ്രകാരമുള്ള നിയമന പ്രക്രിയയിലൂടെ ജോലിയിൽ പ്രവേശിക്കുകയും യുജിസി അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിൽ ഉള്ളവർക്ക് നിഷ്കർഷിച്ചിരിക്കുന്ന മൊത്തം ശമ്പളം കൈപ്പറ്റുകയും ചെയ്താൽ മാത്രമേ കരാറോ ഗസ്റ്റോ ആയിട്ടുള്ള നിയമനം നേരിട്ടുള്ള നിയമനത്തിന് അനുഭവപരിചയമായി കണക്കാക്കുവാൻ പാടുള്ളൂ എന്ന് യുജിസി റെഗുലേഷനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ഇക്കാര്യം സൗകര്യപൂർവം വിസ്മരിച്ചാണ് സർവകലാശാല ഗസ്റ്റ് ലക്ചറർ ആയി ജോലി ചെയ്ത കാലയളവ് പ്രിയാ വർഗീസിന് സർവീസ് ആയി കണക്കാക്കിയത്. ഇതുകൂടാതെ മുഴുവൻ സമയ പിഎച്ച് ഡി കാലയളവും സർവീസ് ആയി പരിഗണിച്ചത് യുജിസി റെഗുലേഷന് ഘടകവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നിയമനം റദ്ദാക്കിയെങ്കിലും ഡിവിഷൻ ബെഞ്ച് നിയമനം ശരിവെക്കുകയായിരുന്നു. ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ് ചോദ്യം ചെയ്താണ് യുജിസിയും രണ്ടാം റാങ്കുകാരനും സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്.