നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവം; ഇന്ന് കുട്ടിയുടെ കുടുംബത്തിന്‍റെ മൊഴിയെടുക്കും

Jaihind Webdesk
Friday, May 17, 2024

 

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസുകാരി ചികിത്സാ പിഴവിന് ഇരയായ സംഭവത്തില്‍ പോലീസ് ഇന്ന് കുട്ടിയുടെ കുടുംബത്തിന്‍റെ മൊഴി രേഖപ്പെടുത്തിയേക്കും. കുടുംബത്തിന്‍റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ ഇന്നലെ മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിസി 336, 337 വകുപ്പുകൾ പ്രകാരമാണ് കേസ്.

ആറാംവിരല്‍ മുറിച്ചുമാറ്റാനെത്തിയ ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലു വയസുകാരിക്കാണ് നാവിലും ശസ്ത്രക്രിയ ചെയ്ത സംഭവമുണ്ടായത്. കൈവിരല്‍ ശസ്ത്രക്രിയയ്ക്ക് പകരം നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് ഇന്ന് കുട്ടിയുടെ കുടുംബത്തിന്‍റെ മൊഴി രേഖപ്പെടുത്തിയേക്കും. കുടുംബത്തിന്‍റെ പരാതിയില്‍ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെതിരെ ഇന്നലെ മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിസി 336, 337 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ടൗണ്‍ എസിപിക്കാണ് അന്വേഷണ ചുമതല. സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ആഭ്യന്തര അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

അതേസമയം ശസ്ത്രക്രിയാപ്പിഴവ് സംഭവിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി കെ.ജി.എം.സി.ടി.എ കുട്ടിയുടെ നാക്കില്‍ പ്രശ്‌നമുണ്ടായിരുന്നതിനാലാണ് അതിനുള്ള ശസ്ത്രക്രിയ നടത്തിയതെന്നും ഭാവിയില്‍ സംസാര വൈകല്യം ചികിത്സിച്ചു ഭേദമാക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് അതിന് പ്രഥമപരിഗണന നല്‍കിയതെന്നും കെ.ജി.എം.സി.ടി.എ വ്യക്തമാക്കി. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കെ.ജി.എം.സി.ടി.എ പത്രക്കുറിപ്പിറക്കിയത്. അതേസമയം വ്യാഴാഴ്ച രാവിലെയായിരുന്നു കുട്ടിയുടെ കുടുംബം ശസ്ത്രക്രിയയ്ക്കെത്തിയത്. കുട്ടിയുടെ നാവിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ക്കായി ഡോക്ടറെ സമീപിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. നാവുമായി ബന്ധപ്പെട്ട ചികിത്സയും ഇവര്‍ നടത്തിയിരുന്നില്ല. ശസ്ത്രക്രിയ മാറിപ്പോയതില്‍ ഡോക്ടര്‍ തങ്ങളോട് മാപ്പുപറഞ്ഞെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു.