രഞ്ജിത്തിനെ മാറ്റണം, ഇല്ലെങ്കില്‍ കോടതിയെ സമീപിക്കും; സംസ്ഥാന ചലച്ചിത്ര അവാർഡ് വിവാദം തുറന്ന പോരിലേക്ക്

 

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട വിവാദം തുറന്ന പോരിലേക്ക് നീങ്ങുന്നു. രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റാൻ സർക്കാർ തയാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് സംവിധായകൻ വിനയൻ. ജൂറി അംഗം നേമം പുഷ്പരാജിന്‍റെ ഓഡിയോ സന്ദേശം വിനയൻ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.

ചലച്ചിത്ര അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന  ജൂറി അംഗം  നേമം പുഷ്പരാജിന്‍റെ ഓഡിയോ സന്ദേശം പുറത്തുവിട്ടു കൊണ്ടാണ് വിനയൻ കഴിഞ്ഞ ദിവസം ആഞ്ഞടിച്ചത്. രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ വേണമെന്ന ആവശ്യത്തിൽ വിനയൻ ഉറച്ചുനിൽക്കുകയാണ്. രഞ്ജിത്തിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് വിനയൻ സർക്കാരിനെ സമീപിക്കും. സർക്കാർ ഇക്കാര്യത്തിൽ നടപടി കൈക്കൊണ്ടില്ലെങ്കിൽ കോടതിയെ സമീപിക്കുവാനാണ് വിനയൻ ലക്ഷ്യമിടുന്നത്. ജൂറി അംഗം  നേമം പുഷ്പരാജിന്‍റെ ഓഡിയോ സന്ദേശം കോടതിയിൽ ഹാജരാക്കി നിയമ പോരാട്ടം നടത്തുവാനാണ് വിനയൻ ലക്ഷ്യമിടുന്നത്.

2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തീരുമാനിച്ച അന്തിമ ജൂറിയിലെ അംഗവും പ്രാഥമിക ജൂറി ചെയർമാനുമായ നേമം പുഴ്ചപരാജിന്‍റെ ഓഡിയോ സന്ദേശമാണ് സംവിധായകൻ വിനയൻ പുറത്തുവിട്ടത്. പത്തൊമ്പതാം നൂറ്റാണ്ടിനെ ജൂറി അംഗങ്ങൾ ബാഹ്യസമ്മർദ്ദത്താൽ എതിർത്തെന്നാണ് ഓഡിയോ സന്ദേശത്തിൽ നേമം പുഷ്പരാജ് വ്യക്തമാക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്ത് യോഗ്യനല്ലെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടതിന് തെളിവുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയാണ് ജൂറി അംഗത്തിന്‍റെ തന്നെ ഓഡിയോ സന്ദേശം പുറത്തുവിട്ടുള്ള വിനയന്‍റെ നീക്കം. പല അവാർഡുകൾക്കും പത്തൊൻപതാം നൂറ്റാണ്ടിനെ പരിഗണിച്ചെങ്കിലും ചിത്രത്തെ ഒഴിവാക്കാൻ രഞ്ജിത്ത് ശ്രമം നടത്തിയെന്നായിരുന്നു വിനയന്‍റെ ആരോപണം. തല്ലിപ്പൊളി ചിത്രമെന്ന് പറഞ്ഞ്, ഇകഴ്ത്തിക്കാട്ടാൻ ശ്രമം നടത്തി. ജൂറി അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമം നടത്തി. അവസാനം മൂന്ന് അവാർഡ് ചിത്രത്തിന് കിട്ടിയപ്പോഴും അവാർഡ് നിർണയം തിരുത്താനും രഞ്ജിത്ത് ഇടപെട്ടെന്നായിരുന്നു വിനയന്‍റെ ആരോപണം. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിലെ വിവാദം ഇതോടെ ആളിക്കത്തുകയാണ്.

Comments (0)
Add Comment