‘യുഡിഎഫിന് 20 സീറ്റും ലഭിക്കുന്ന സാഹചര്യം; എക്സിറ്റ് പോളല്ല, യഥാർത്ഥ ജനവിധിക്കായി കാത്തിരിക്കുന്നു’: ഷാഫി പറമ്പില്‍

Jaihind Webdesk
Sunday, June 2, 2024

 

കോഴിക്കോട്: ലോക്ഭാതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഇരുപതില്‍ ഇരുപത് സീറ്റും ലഭിക്കാവുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന്  വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ.  എക്സിറ്റ് പോള്‍ ഫലം പല സംസ്ഥാനങ്ങളിലും ശരിയാണെന്ന് തോന്നുന്നില്ലെന്നും യഥാര്‍ത്ഥ ജനവിധിക്കായി കാത്തിരിക്കുകയാണെന്നും ഷാഫി പറഞ്ഞു. വടകരയിൽ എളുപ്പത്തിൽ വിജയിക്കാനാകുമെന്നും ആശങ്കയില്ലെന്നും ഷാഫി പറമ്പില്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പിന്‍റെ പേരില്‍ വിഭാഗീയതയും സംഘര്‍ഷങ്ങളുമുണ്ടായി കാണാന്‍ ആഗ്രഹിക്കുന്നവരല്ല തങ്ങളെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പല കാര്യങ്ങളിലും പോലീസിന്‍റെ മെല്ലെപ്പോക്ക് വ്യക്തമായിട്ടും സഹകരിക്കുന്നത് നാടിന്‍റെ സമാധാനം ഓർത്താണെന്നും ഷാഫി പറഞ്ഞു.

“തിരഞ്ഞെടുപ്പിന്‍റെ പേരില്‍ വിഭാഗീയതയും സംഘര്‍ഷങ്ങളുമുണ്ടായി കാണാന്‍ ആഗ്രഹിക്കുന്നവരല്ല ഞങ്ങൾ. നാടിന്‍റെ സമാധാനം കെടുത്താനുള്ള മാർ​ഗം വ്യാജസൃഷ്ടികളാണ്. ഇത്തരം സൃഷ്ടികൾക്ക് പിന്നിൽ ആരാണെന്ന് എളുപ്പത്തിൽ കണ്ടെത്താന്‍ പോലീസിന് കഴിയും. മുന്നോട്ടുവെച്ച പല വിഷയങ്ങളിലും പോലീസ് തീർപ്പുകൽപ്പിക്കാതിരുന്നിട്ടും അവരോട് സഹകരിക്കുന്നത് നാടിന്‍റെ സമാധാനം ഓർത്തിട്ടാണ്.” – ഷാഫി പറഞ്ഞു.

ഏറ്റവും ഒടുവിൽ സൃഷ്ടിച്ച് പ്രചരിപ്പിച്ച വ്യാജസൃഷ്ടിയുൾപ്പെടെ ഉണ്ടാക്കിയതിന് പിന്നിൽ ആരാണെന്ന് പോലീസ് കണ്ടെത്തി ശിക്ഷിക്കണം. അവർ അവരുടെ ഉത്തരവാദിത്വം മറക്കരുത്. ഒരു നാടിന്‍റെ സമാധാനം കെടുത്താനും ഭിന്നിപ്പുണ്ടാക്കാനുമുള്ള ബോധപൂർവമായ ശ്രമമാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ. അവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നൽകാൻ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ടെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേർത്തു.