‘ട്രെയിന്‍ തീവെപ്പ് കേസില്‍ കേരള പോലീസിന് അടിമുടി വീഴ്ച; മുഖ്യമന്ത്രി ആരെയാണ് അഭിനന്ദിച്ചതെന്ന് മനസിലാകുന്നില്ല’: പരിഹസിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Sunday, April 9, 2023
 

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസില്‍ പോലീസിന്‍റെ ഭാഗത്ത് നിന്നും വീഴ്ചകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആക്രമണം നടത്തിയ ആള്‍ അതേ ട്രെയിനില്‍ തന്നെ കണ്ണൂര്‍ വരെ യാത്ര ചെയ്തു. പരിക്ക് പറ്റിയ പ്രതി മുഖം മറച്ച് രണ്ട് പ്രധാന റെയില്‍വെ സ്റ്റേഷനുകളിലൂടെ യാത്ര ചെയ്തിട്ടും പോലീസിന്‍റെ ഒരു പരിശോധനയും ഉണ്ടായില്ല. അയാള്‍ കണ്ണൂരില്‍ ഇറങ്ങിയിട്ടും പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മഹാരാഷ്ട്ര എടിഎസ് പിടിച്ച പ്രതിയെ കേരളത്തില്‍ എത്തിക്കുക മാത്രമാണ് കേരള പോലീസ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിവാദമായ കേസില്‍ ഉള്‍പ്പെട്ട പ്രതിയെ കൊണ്ടു വന്നതും ഒരു സുരക്ഷയുമില്ലാതെയാണ്. എന്നിട്ടും മുഖ്യമന്ത്രി ആരെയാണ് അഭിനന്ദിച്ചതെന്ന് മാത്രം മനസിലാകുന്നില്ലെന്ന് വി.ഡി സതീശന്‍ പരിഹസിച്ചു. ഗൗരവതരമായ ഒരു കേസ് കേരള പോലീസ് കൈകാര്യം ചെയ്ത രീതി ഞെട്ടിക്കുന്നതാണ്. കേസില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുന്നുണ്ട്. കേസിലെ എല്ലാ സാധ്യതകളും അന്വേഷിക്കണം. തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുമ്പാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. അതുകൊണ്ട് തന്നെ ആക്രമണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ഉണ്ടോയെന്ന് ഗൗരവതരമായി അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.