സര്‍ക്കാർ വാദങ്ങള്‍ പൊളിഞ്ഞു; മുഖ്യമന്ത്രിക്ക് കിട്ടിയ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ശബരീനാഥന് കോടതി ജാമ്യം അനുവദിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് കിട്ടിയ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജാമ്യം ലഭിച്ചതോടെ ഗൂഢാലോചനാ വാദം പൊളിഞ്ഞു. മോദി ഭരണവും പിണറായി ഭരണവും തമ്മിൽ എന്താണ് വ്യത്യാസമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഭൂമി ഉരുണ്ടതാണെന്ന് മുഖ്യമന്ത്രിയെ ഓർമപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നാസുരേഷിന്‍റെ ആരോപണങ്ങളിൽ സിബിഐ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചനയുടെ കേന്ദ്രമാണെന്നും എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. എല്ലാം ഒന്നൊന്നായി അനാവരണം ചെയ്യപ്പെടുകയാണ്. മുണ്ടുടുത്ത മോഡിയാണ് പിണറായി എന്ന ആക്ഷേപം അടിവരയുന്നതാണ് നടപടികൾ. സ്വർണ്ണക്കടത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രിക്കും സർക്കാരിനും തൊടുന്നതെല്ലാം പൊള്ളുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Comments (0)
Add Comment