കത്ത് വിവാദം; വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

Jaihind Webdesk
Saturday, November 12, 2022

തിരുവനന്തപുരം: കത്ത് വിവാദത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മേയര്‍ ആര്യാ രാജേന്ദ്രന്‍റെയും പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ഡി.ആര്‍ അനിലിന്‍റെയും കത്തുകൾ പരിശോധിക്കും.
മേയറുടെ കത്ത് പുറത്തുവന്നതിനു പിന്നാലെ, 2 വര്‍ഷത്തിനിടെ കോര്‍പറേഷനില്‍ നടന്ന ആയിരത്തോളം താല്‍ക്കാലിക നിയമനം സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ജി.എസ്.ശ്രീകുമാര്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. പിന്‍വാതില്‍ നിയമനങ്ങളിലൂടെ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്താനുള്ള ശ്രമമാണു കത്തിലൂടെ പുറത്തായതെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഹസനമായി നിൽക്കുന്ന സാഹചര്യത്തിൽ വിജിലൻസ് അന്വേഷണവും ഇത്തരത്തിൽ തന്നെയാകുമെന്ന വിമർശനമാണ് ഉയരുന്നത്.  വിഷയം ചർച്ച ചെയ്യുവാൻ സിപിഎം ജില്ലാ കമ്മറ്റി ഇന്നും  യോഗം ചേരും. കത്ത് വിവാദത്തിന് പിന്നിൽ ഒരു ഏരിയാ കമ്മറ്റി അംഗവും ലോക്കൽ സെക്രട്ടറിയും സംശയ നിഴലിൽ നിൽക്കുന്ന സാഹചര്യത്തിൽ ചൂടേറിയ ചർച്ചകൾക്ക് ഇത് വഴി തുറക്കും. യുഡിഎഫ് കൗൺസിലർമാർ മേയറുടെ ഡിവിഷനായ മുടവൻ മുഗളിൽ ഇന്ന് വൈകിട്ട് പ്രതിഷേധ സമരം സംഘടിപ്പിക്കും.