കത്ത് വിവാദം; മേയർ ആര്യാ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്

Jaihind Webdesk
Thursday, November 10, 2022

തിരുവനന്തപുരം: കോർപറേഷനിലെ വിവാദ നിയമനക്കത്തിൽ സിബിഐ, ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മേയർ ആര്യാ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സര്‍ക്കാര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജിയിൽ മേയര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നഗരസഭയിലെ എല്‍‍ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനിലിനും ഹൈക്കോടതി നോട്ടീസ് അയക്കും.

കത്ത് വിവാദത്തില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ച ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ 25 ലേക്ക് മാറ്റി. വിവാദ കത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ടാണ് മുൻ കൗണ്‍സിലര്‍ ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ വിഷയത്തില്‍ എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. വിഷയത്തില്‍ നിലവിലുള്ള പരിശോധന നടക്കുന്നുണ്ടെന്നും ഇപ്പോഴുള്ളത് ആരോപണമാണെന്നും അതിന് പിന്നില്‍ രാഷ്ട്രീയമാണെന്നുമുള്ള വാദമാണ് സര്‍ക്കാര്‍ കോടതിയിൽ ഉയർത്തിയത്.

അതേസമയം മേയര്‍ക്ക് നോട്ടീസ് നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. എന്നാല്‍ ആരോപണം നിലനില്‍ക്കുന്നത് മേയര്‍ക്ക് എതിരെ ആയതിനാല്‍ വിശദീകരണം നല്‍കേണ്ടത് മേയര്‍ ആണെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ മേയര്‍ക്കും പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ഡി.ആര്‍ അനിലിനും നോട്ടീസ് നല്‍കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. സിബിഐ അടക്കമുള്ളവര്‍ എതിര്‍ കക്ഷികളാണ്. സിബിഐയ്ക്കും നോട്ടീസ് അയക്കും. ഇതേ ആവശ്യങ്ങളുമായി ഹർജിക്കാരൻ നേരത്തെ വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിന്മേൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം നഗരസഭയില്‍ നടന്നത് സ്വജ്ജനപക്ഷപാതമാണെന്നും ഭരണഘടനാ ലംഘനമാണെന്നും ശ്രീകുമാര്‍ ആരോപിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആയിരത്തിലധികം ആളുകളെ അനധികൃതമായി നഗരസഭയില്‍ തിരുകിക്കയറ്റിയിട്ടുണ്ടെന്നും ഹര്‍ജിക്കാരൻ ശ്രീകുമാര്‍ ആരോപിച്ചു.