തൊഴിലാളിയെ തോട്ടില്‍ കാണാതായ സംഭവം: ‘ഈ ദുരന്തം ഏറെ ദുഃഖകരം’: ഡോ. ശശി തരൂർ എംപി

Jaihind Webdesk
Saturday, July 13, 2024

 

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിൽ മാലിന്യം നീക്കുന്നതിനിടയിൽ കാണാതായ ജോയിക്ക് നേരിട്ട ദുരന്തം അതീവ ദുഃഖകരമെന്ന് ശശി തരൂർ എംപി. 7 മണിക്കൂർ കഴിഞ്ഞിട്ടും ജോയിയെ കണ്ടെത്താൻ കഴിയാത്തത് നിർഭാഗ്യകരമാണ്. ആധുനിക സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ ഇത്തരം അപകടകരമായ ജോലികളിൽ മനുഷ്യരെ ഏർപ്പെടുത്തരുതെന്നും ശശി തരൂര്‍ പറഞ്ഞു. ദുരന്തം നേരിട്ട മാരായമുട്ടം സ്വദേശി ജോയിയുടെ കുടുംബത്തിനൊപ്പം  നിൽക്കുമെന്നും അതേസമയം  കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

ഭരണാധികാരികൾ പ്രത്യേകിച്ച് നഗരസഭാ ഭരണാധികാരികൾ ഈ ദുരന്തത്തിനു ഉത്തരവാദികളാണ്. തിരുവനന്തപുരം നഗരസഭ നിരുത്തരവാദപരമായി പ്രവർത്തിച്ചതിനാലാണ് ഈ ദുരന്തം സംഭവിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആമയിഴഞ്ചാൻ തോട് യഥാസമയം വൃത്തിയാക്കേണ്ടത് നഗരസഭയുടെ കടമയാണ്. അതു ചെയ്യാതെ തൊഴിലാളികളെ കുരുതികൊടുക്കുന്ന രീതിയിലുള്ള അനാസ്ഥയാണ് നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. ദുരന്തമുണ്ടായപ്പോൾ റെയിൽവേയെ കുറ്റപ്പെടുത്തി തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള നഗരസഭയുടെയും മേയറുടെയും നീക്കം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റയിൽവേയുടെ ഭാഗത്തു നിന്ന് നിസഹകരണം ഉണ്ടായിരുന്നെങ്കിൽ അതു കേന്ദ്ര – സംസ്ഥാന സർക്കാരുകളെയും ജനപ്രതിനിധികളെയും അറിയിക്കണമായിരുന്നു. നഗരസഭാ പ്രവർത്തനം ഇത്രയധികം അവതാളത്തിലായ സമയം ഇതിനു മുമ്പുണ്ടായിട്ടില്ല. ശുചിത്വമില്ലായ്മ കാരണം കോളറ പോലെയുള്ള പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നു. കാര്യക്ഷമതയില്ലാത്ത നഗരഭരണമാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നതിനു പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.