ദിലീപിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി

Jaihind Webdesk
Friday, January 14, 2022

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയടക്കം പരിശോധിക്കാനുണ്ടെന്ന് കോടതി വ്യക്തമാക്കി. ദിലീപിനെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ല എന്ന് പോലീസ് കോടതിയെ അറിയിച്ചു.
അതിനിടെ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന ആവശ്യവുമായി ദിലീപ് വിചാരണ കോടതിയെ സമീപിച്ചു.

മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റുകയാണെങ്കിൽ അത് വരെ അറസ്റ്റ് ചെയ്യരുത് എന്ന നിർദേശം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ ബി രാമൻ പിള്ള ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ല എന്ന് പോലീസ് കോടതിയിൽ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

വിചാരണ വൈകിപ്പിക്കാനാണ് ഇപ്പോഴത്തെ കേസെന്നും ഗൗരവ സ്വഭാവമില്ലെന്നുമാണ് ദിലീപിന്‍റെ വാദം. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി  ബൈജു പൗലോസിന്‍റെ പ്രതികാര നടപടിയുടെ ഭാഗമാണ് പുതിയ കേസ്. ബൈജു പൗലോസിനെതിരേ ദിലീപ് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. ഇതിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി നോട്ടീസിന് നിർദേശിച്ചിരുന്നു. ഇതാണ് പുതിയ കേസിന് കാരണം. ഹർജിക്കാരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കാനായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാൽ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടണമെന്നാണ് ദിലീപിന്‍റെ ആവശ്യം.

അതിനിടെ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന ആവശ്യവുമായി ദിലീപ് വിചാരണ കോടതിയെ സമീപിച്ചു. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്‍റെ കൈവശമുണ്ടെന്നാണ് ദിലീപിന്‍റെ വാദം. ദൃശ്യങ്ങൾ ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്നും നടൻ കോടതിയെ അറിയിച്ചിട്ടുണ്ട്.