പ്രതാപചന്ദ്രന് രാഷ്ട്രീയ കേരളത്തിന്‍റെ ആദരാഞ്ജലി… സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പുത്തന്‍കോട്ട ശ്മശാനത്തില്‍

Jaihind Webdesk
Wednesday, December 21, 2022

 

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി ട്രഷററുമായ അഡ്വ. വി പ്രതാപചന്ദ്രന് രാഷ്ട്രീയ കേരളം ഇന്ന് വിട നൽകും. അദ്ദേഹത്തിന്‍റെ ഭൗതികശരീരം ഉച്ചയ്ക്ക് ഒന്നര മണിയോടെ മണക്കാടിന് സമീപം പുത്തൻകോട്ട ശ്മശാനത്തിൽ സംസ്‌കരിക്കും. വഞ്ചിയൂർ അംബുജവിലാസത്തെ വസതിയിൽ നിന്നും രാവിലെ 10.30 തോടെ മൃതദേഹം വഞ്ചിയൂർ കോടതിയ്ക്ക് സമീപത്തെ ബാർ അസോസിയേഷൻ ഹാളില്‍ പൊതുദർശനത്തിന് വെക്കും. തുടർന്ന് 11 മണിയോടെ കെപിസിസി ഓഫീസിൽ പൊതു ദർശനമാരംഭിക്കും. ഉച്ചയ്ക്ക് 12.30 ഓടെ അദ്ദേഹം ഏറെക്കാലം പ്രസിഡന്‍റ് ആയിരുന്ന തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലും പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 1.30ന് മണക്കാട് പുത്തൻകോട്ട ശ്മശാനത്തിലാണ് അന്ത്യകർമ്മങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. 73 വയസായിരുന്നു. മാധ്യമപ്രവർത്തകനും അഭിഭാഷകനും രാഷ്ട്രീയ നേതാവുമായി അഞ്ചര പതിറ്റാണ്ട് കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അഡ്വ. വി പ്രതാപചന്ദ്രൻ. പുലർച്ചെ അദ്ദേഹത്തിന്‍റെ ആകസ്മിക വിയോഗവാർത്ത അറിഞ്ഞതോടെ പാർട്ടി പ്രവർത്തകരും നേതാക്കളും ഉൾപ്പെടെ സമൂഹത്തിന്‍റെ നാനാ തുറകളിൽ ഉള്ള നൂറുകണക്കിന് പേർ ആയുർവേദ കോളേജിന് സമീപത്തെ അദേഹത്തിന്‍റെ വസതിയിലേക്ക് എത്തി. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ യുഡിഎഫ് കൺവീനർ എം.എം ഹസൻ, കെപിസിസി, ഡിസിസി ഭാരവാഹികൾ, മന്ത്രിമാർഎംഎൽഎമാർ, മത മേലധ്യക്ഷന്മാർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങി ഒട്ടനവധി പേർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.

പ്രതാപചന്ദ്രന്‍റെ നിര്യാണത്തെ തുടർന്ന് കോൺഗ്രസിന്‍റെ എല്ലാ ഔദ്യോഗികപരിപാടികളും മാറ്റിവെച്ച് കെപിസിസി മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു. കേരളത്തിന്‍റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ അഞ്ചര പതിറ്റാണ്ടോളം നിറസാന്നിധ്യമായിരുന്ന പ്രതാപചന്ദ്രന്‍റെ വിയോഗത്തിലൂടെ കേരള രാഷ്ട്രീയത്തിലെ ധിഷണാശാലിയായ മറ്റൊരു നേതാവിനെ കൂടിയാണ് നഷ്ടപ്പെടുന്നത്.