എതിർശബ്ദങ്ങള്‍ പാടില്ല, പാർലമെന്‍റില്‍ മോദി സ്തുതി മാത്രം; രാജ്യത്തിന്‍റെ പോക്ക് ഏറ്റവും അപകടകരമായ സ്ഥിതിയിലെന്ന് കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Friday, July 15, 2022

കണ്ണൂർ: പാർലമെന്‍റിൽ എതിർ ശബ്ദങ്ങൾ വേണ്ട എന്ന മോദിയുടെ ഫാസിസ്റ്റ് നിലപാടിന്‍റെ അവസാനത്തെ ഉദാഹരണമാണ് 65 വാക്കുകള്‍ പാർലമെന്‍റില്‍ നിരോധിച്ചതെന്ന്  എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ഇത് വേണമെങ്കിൽ അത്പിണറായിക്കും അനുകരിക്കാം. പാർലമെന്‍റ് വളപ്പിലെ പ്രതിക്ഷേധം തടഞ്ഞതും ഇതിന്‍റെ ഭാഗമാണ്. നേരത്തെ ഗുജറാത്തിൽ നടപ്പിലാക്കിയിരുന്നതാണ് ഇപ്പോള്‍ പാർലമെന്‍റിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. വിഷയം ഗൗരവത്തോടെ ആണ് കോൺഗ്രസ് കാണുന്നതെന്നും ജനാധിത്യ രീതിയില്‍ തന്നെ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണപക്ഷത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും ശബ്ദം ചേരുമ്പോഴാണ് ജനാധിപത്യം സൌന്ദര്യപൂർണ്ണമാകുന്നത്. എതിർശബ്ദങ്ങളേ വേണ്ട എന്ന നിലപാടാണ് മോദി സർക്കാരിനുള്ളത്. രാജ്യം ഏറ്റവും അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്നും കെ.സി വേണുഗോപാൽ എംപി പയ്യന്നൂരിൽ പറഞ്ഞു.