മുഖ്യമന്ത്രിക്ക് പോലീസിനെ നിയന്ത്രിക്കാനാവുന്നില്ല; ഗുണ്ടാ സല്‍ക്കാരത്തില്‍ ഡിവൈഎസ്പി പങ്കെടുത്ത സംഭവം പോലീസ് എത്രത്തോളം ജീര്‍ണ്ണിച്ചു എന്നതിന് തെളിവ്: രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, May 28, 2024

 

തിരുവനന്തപുരം: പോലീസ് സേന എത്രത്തോളം ജീര്‍ണ്ണിച്ചു എന്നതിന്‍റെ തെളിവാണ് ഗുണ്ടാ സല്‍ക്കാരത്തില്‍ ഡിവൈഎസ്പിയും പോലീസുകാരും പങ്കെടുത്ത സംഭവമെന്ന്  കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. പോലീസിന്‍റെ ഗുണ്ടാ മാഫിയാ ബന്ധം വളരെ വ്യാപകമായി മാറിയിരിക്കുന്നു. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടവര്‍ തന്നെ ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരേയും അഴിഞ്ഞാടുന്നതിന് അവസരമൊരുക്കുന്നു. ഇവരെ നിയന്ത്രിക്കാന്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു.

ഇവിടെ ഡിജിപിയുണ്ടോ എന്ന് സംശയമാണെന്ന് അദ്ദേഹം പറഞ്ഞു. ആരാണ് ഡിജിപി എന്ന് ആര്‍ക്കും അറിയില്ല. ഗുണ്ടകളും ലഹരി മാഫിയയും അഴിഞ്ഞാടുമ്പോള്‍ പോലീസിലെ ഉന്നതരില്‍ ചിലര്‍ അവരുമായി ആര്‍ത്തുല്ലസിച്ച് നടക്കുന്നു. അറിയപ്പെടുന്ന ഗുണ്ടകള്‍ എല്ലാം ജയിലിന് പുറത്താണ്. ഇവര്‍ക്ക് ഭരിക്കുന്ന പാര്‍ട്ടിയിലെ ഉന്നതരുമായി അടുപ്പമുണ്ട്. ഗുണ്ടകളും പോലീസും തമ്മിലുള്ള ബന്ധം ഇത്രത്തോളം വ്യാപകമാകാന്‍ കാരണം അതാണ്. ഗുണ്ടകളും ഇവരെ നിയന്ത്രിക്കുന്ന ഉപജാപക സംഘങ്ങളും ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ക്രമസമാധാന നില വന്‍ തകര്‍ച്ചയിലാണ്. ഗ്രാമങ്ങളില്‍ പോലും ലഹരി മാഫിയ പിടിമുറുക്കിയിരിക്കുന്നു. 142 കൊലപാതകങ്ങള്‍ ഈ വര്‍ഷം ഇതുവരെ നടന്നു. തിരഞ്ഞെടുപ്പിന് മുമ്പ് 1880 പേരുടെ പട്ടിക തയ്യാറാക്കിയെങ്കിലും 180 ഗുണ്ടകളെയാണ് പിടിക്കാനായതെന്ന് അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് പോലും ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. ഗുണ്ടാ ആക്രമണം നിരന്തരം ഉണ്ടാകുന്നു. ഭയം കൂടാതെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല. യുഡിഎഫ് ഭരണകാലത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ നടപ്പാക്കിയ ഓപ്പറേഷന്‍ സുരക്ഷാ പദ്ധതി ഫലപ്രദമായി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ്-ഗുണ്ട-രാഷ്ട്രീയ കൂട്ടുകെട്ടില്‍ ഭരണപക്ഷത്തിന്‍റെ ഇടപെടലില്‍ കാരണം കാര്യക്ഷമതയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥള്‍ വെറും നോക്കുകുത്തികളായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.