സ്വപ്നയുടെ മൊഴികളില്‍ കളവ് : വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍.ഐ.എ ; അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Jaihind News Bureau
Tuesday, September 22, 2020

 

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌നാ സുരേഷിനെ വീണ്ടും കസ്റ്റഡിയില്‍ കിട്ടാന്‍ എന്‍.ഐ.എ നല്‍കിയ അപേക്ഷ എൻ.ഐ.എ കോടതി ഇന്ന് പരിഗണിക്കും. വീണ്ടെടുത്ത ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചതിനെ തുടർന്നാണ് വീണ്ടും കസ്റ്റഡി ആവശ്യവുമായി അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.

സ്വപ്‌ന അന്വേഷണ സംഘത്തിന് നേരത്തെ നല്‍കിയ മൊഴികളിൽ ചിലത് കളവായിരുന്നുവെന്ന് ഡിജിറ്റല്‍ രേഖകൾ പരിശോധിച്ചപ്പോൾ എന്‍.ഐ.എക്ക് വ്യക്തമായിട്ടുണ്ട്. സ്വപ്‌നയുടെയും ഒന്നാം പ്രതി സന്ദീപ് നായരുടെയും ഫോണ്‍, ലാപ്‌ടോപ്പ് എന്നിവയില്‍ നിന്നും 2000 ജി.ബി വരുന്ന ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിരുന്നു. ഇതു വെച്ചാകും കസ്റ്റഡിയിൽ ലഭിച്ചാൽ സ്വപ്‌നയെ ചോദ്യം ചെയ്യുക.

മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും കോണ്‍സുലേറ്റിലെ ജീവനക്കാരി എന്ന നിലയില്‍ മാത്രമാണ് ബന്ധമുള്ളതെന്നായിരുന്നു സ്വപ്‌ന നല്‍കിയ മൊഴി. എന്നാല്‍ വാട്ട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളും, ഓഡിയോ, വീഡിയോ സന്ദേശങ്ങളും വീണ്ടെടുത്തപ്പോള്‍ അതിനുമപ്പുറം പല ഉന്നതരുമായിട്ടും സ്വപ്‌നയ്ക്കുള്ള ബന്ധം വഴിവിട്ടതാണെന്നാണ് എന്‍.ഐ.എ കണ്ടെത്തിയതാണ് വിവരം. വ്യക്തിപരമായ ബന്ധത്തിനപ്പുറം ഈ സൗഹൃദങ്ങളൊക്കെ സ്വര്‍ണക്കടത്തിന് ഏതെങ്കിലും തരത്തില്‍ സഹായകരമായി തോന്നിയാല്‍ അതു പലർക്കും കുരുക്കായി മാറുമെന്നുറപ്പാണ്.

കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയിലാണ് സ്വപ്നയെ പരിചയമെന്ന് പലരും അവകാശപ്പെടുമ്പോഴും അതല്ല സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച കാര്യം സ്വപ്‌ന ഇവരെ അറിയിച്ചിരുന്നതായും ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇക്കാര്യങ്ങളിലൊക്കെ സ്വപ്നയെ ചോദ്യം ചെയ്യുന്നതോടെ കൃത്യത വരുത്താനാകും. സ്വപ്നയെ ചോദ്യം ചെയ്തതിന് ശേഷം മന്ത്രി കെ.ടി ജലീലിന് പുറമെ ചില ഉന്നതരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എന്‍ഐഎ.