‘കേരളം വിറ്റിട്ടാണെങ്കിലും കുടുംബം രക്ഷപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയുടെ ചിന്ത; ശ്രീരാമകൃഷ്ണന്‍ കടുത്ത മദ്യപാനി’: കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സ്വപ്നാ സുരേഷ്

Jaihind Webdesk
Sunday, October 23, 2022

 

കൊച്ചി: മുഖ്യമന്ത്രിക്കും ഉന്നതർക്കുമെതിരെ വെളിപ്പെടുത്തലുമായി സ്വപ്നാ സുരേഷ്. കേരളം വിറ്റ് തുലച്ചാണെങ്കിലും കുടുംബത്തെ രക്ഷപ്പെടുത്തണം എന്ന ചിന്ത മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. മുഖ്യമന്ത്രിയുടെ മകളുടെ ലക്ഷ്യം ഭരണത്തിന്‍റെ തണലിൽ പരമാവധി സമ്പാദിക്കുക എന്നതാണ്. കെ റെയിലിന്‍റെ എല്ലാ രേഖകളും തന്‍റെ പക്കലുണ്ടന്നും സ്വപ്ന ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവർ കടുത്ത ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കടുത്ത മദ്യപാനിയാണ്. ഔദ്യോഗിക വസതിയിൽ മദ്യകുപ്പികൾ അടുക്കി വച്ചതിന് താൻ ദൃക്സാക്ഷിയാണ്. സ്പീക്കർക്കെതിരായ കണ്ണട വിവാദം മാധ്യമങ്ങൾ പുറത്തുവിടുമ്പോൾ ശ്രീരാമകൃഷ്ണൻ മദ്യപിക്കുകയായിരുന്നു. ആ സമയത്ത് താൻ മാത്രമാണ് അടുത്തുണ്ടായിരുന്നത്. മുൻ സ്പീക്കർക്ക് മനസ് തുറന്ന് സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും കെ.ടി ജലീലിന്‍റെ ലക്ഷ്യം സാമ്പത്തിക ലാഭം മാത്രമാണെന്നും സ്വപ്നാ സുരേഷ് വെളിപ്പെടുത്തി.

തന്‍റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹ’ത്തിന്‍റെ രണ്ടാം ഭാഗം പുറത്തുവരുമ്പോള്‍ പല പ്രമുഖരുടെയും മാന്യതയുടെ മുഖം മൂടി അന്ന് പിച്ചിച്ചീന്തുമെന്നും സ്വപ്ന പറഞ്ഞു. തനിക്ക് നിരവധി വധഭീഷണി വരുന്നുണ്ട്. ആത്മകഥയുടെ രണ്ടാം ഭാഗത്തിന്‍റെ ഡ്രാഫ്റ്റ് തയാറായിക്കഴിഞ്ഞെന്നും തനിക്ക് ജീവൻ ഇല്ലെങ്കിൽ തന്‍റെ മക്കൾ പുസ്തകത്തിന്‍റെ രണ്ടാം ഭാഗം പുറത്തിറക്കുമെന്നും സ്വപ്ന ജയ്ഹിന്ദ് ന്യൂസിനോട് വ്യക്തമാക്കി.