ചോദ്യം ചെയ്യലിനായി സുരേഷ് ഗോപി ഹാജരായി; പദയാത്രയായി നേതാക്കളും പ്രവർത്തകരും: ഗതാഗത തടസം

Jaihind Webdesk
Wednesday, November 15, 2023

 

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ചോദ്യം ചെയ്യലിനായി സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിൽ എത്തി. വന്‍ ജനാവലിയുടെ അകമ്പടിയോടെയാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി എത്തിയത്. ജാഥയായി എത്തിയ പ്രവർത്തകരെ സ്റ്റേഷനു മുന്നില്‍ പോലീസ് തടഞ്ഞു. മൂന്ന് അഭിഭാഷകരും സുരേഷ് ഗോപിക്കായി സ്‌റ്റേഷനിലെത്തി.

മുദ്രാവാക്യം വിളികളോടെ പ്രവർത്തകരും ജനങ്ങളും തടിച്ചുകൂടിയതോടെ കണ്ണൂർ റോഡിലെ ഗതാഗതം തടസപ്പെട്ടു. ഇതോടെ വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ പദയാത്രയായി സ്റ്റേഷനില്‍ എത്തി. നവംബർ 18-നകം ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സുരേഷ് ഗോപിക്ക് പോലീസ് നോട്ടീസ് നല്‍കിയിരുന്നത്.

കഴിഞ്ഞ ഒക്ടോബർ 27-ന് കോഴിക്കോട് തളിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞെങ്കിലും മാധ്യമപ്രവർത്തക കേസുമായി മുന്നോട്ടു പോകുകയായിരുന്നു. ലൈംഗികാതിക്രമം (ഐപിസി 354 എ) വകുപ്പ് പ്രകാരമാണ് കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തത്. രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.