അഭയ വധക്കേസ് പ്രതികള്‍ക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

Jaihind Webdesk
Thursday, June 23, 2022

 

കൊച്ചി: സിസ്റ്റര്‍ അഭയ വധക്കേസില്‍ ഒന്നും മൂന്നും പ്രതികളായ സിസ്റ്റര്‍ സെഫിക്കും ഫാദര്‍ തോമസ് കോട്ടൂരിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിബിഐ കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച്‌ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

സംസ്ഥാനം വിട്ടുപോകരുത്, അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇരുവർക്കുമെതിരായ ശിക്ഷാവിധി നടപ്പാക്കുന്നതും കോടതി തടഞ്ഞിട്ടുണ്ട്. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. 28 വര്‍ഷം നീണ്ട നിയമനടപടിക്ക് ശേഷമായിരുന്നു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷിക്കുന്നത്. കേസ് വിചാരണ ഉള്‍പ്പെടെയുള്ള നടപടികള്‍ നീതിപൂര്‍വമായിരുന്നില്ലെന്നാണ് ജാമ്യ ഹര്‍ജിയില്‍ പ്രതികള്‍ പറയുന്നത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദര്‍ തോമസ് കോട്ടൂര്‍ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സിബിഐക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീല്‍ ഹര്‍ജിയില്‍ പ്രതികള്‍ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്‍റെ ആധികാരികതയും ഹര്‍‍ജിയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

49 സാക്ഷികളെ ഉള്‍പ്പെടെ വിസ്തരിച്ച ശേഷമായിരുന്നു അഭയ കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്. 1992 മാര്‍ച്ച്‌ 27 നാണ് കോട്ടയം ബിസിഎം കോളേജിലെ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായ സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.