ഇനി 12 മണിക്കൂർ ജോലി; കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം പ്രാബല്യത്തില്‍

Jaihind Webdesk
Saturday, October 1, 2022

 

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം പ്രാബല്യത്തിൽ. ആഴ്ചയിൽ 6 ദിവസം 12 മണിക്കൂറാണ് ജീവനക്കാർ ജോലി ചെയ്യേണ്ടി വരിക. പരീക്ഷണാടിസ്ഥാനത്തിൽ 6 മാസത്തേക്കാണ് പുതിയ ഡ്യൂട്ടി പരിഷ്കരണം.

തുടക്കത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുന്നത്. നേരത്തെ 8 ഡിപ്പോകളിൽ നടപ്പിലാക്കാനായിരുന്നു ധാരണയെങ്കിലും തയാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെ തീരുമാനം മാറ്റുകയായിരുന്നു. ഷെഡ്യൂളുകളുടെ എണ്ണം ഇരട്ടിയാക്കിയാണ് ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കുന്നത്. 8 മണിക്കൂറിൽ കൂടുതൽ ചെയ്യുന്ന ജോലിക്ക് അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ അധിക വേതനം നൽകും. ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടായാൽ പരിശോധിച്ച് മാറ്റങ്ങൾ വരുത്തി ഒരു മാസത്തിനുള്ളിൽ മുഴുവൻ ഡിപ്പോകളിലും സിംഗിൾ ഡ്യൂട്ടി സംവിധാനം നടപ്പിലാക്കും.

ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ യൂണിയനുകൾ സമരം പ്രഖ്യാപിച്ചെങ്കിലും പിന്മാറി. ഇന്ന് മുതൽ പണിമുടക്ക് നടത്തുമെന്നായിരുന്നു സംഘടനകൾ പ്രഖ്യാപിച്ചിരുന്നത്. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കെഎസ്ആർടിസി മാനേജ്മെന്‍റും ഗതാഗത മന്ത്രിയും നിലപാടെടുത്തിരുന്നു. ഡയസ്നോൺ അടക്കം പ്രഖ്യാപിച്ച് സമരത്തെ നേരിടാനുള്ള നടപടികളുമായി മാനേജ്മെന്‍റ് മുന്നോട്ട് പോകുന്നതിടയാണ് സംഘടകൾ സമരത്തിൽ നിന്ന് പിൻമാറിയത്. അതിനിടെ സെപ്റ്റംബർ മാസത്തെ ശമ്പളം ജീവനക്കാർക്ക് തിങ്കളാഴ്ച വിതരണം ചെയ്തേക്കും. സർക്കാർ 50 കോടി രൂപ ധനസഹായം കെഎസ്ആർടിസിക്ക് അനുവദിച്ചിട്ടുണ്ട്.