സിദ്ധാർത്ഥന്‍റെ മരണം; സിബിഐ അന്വേഷണം വൈകിപ്പിച്ചതിന് പിന്നില്‍ ഉന്നത ഇടപെടല്‍

Jaihind Webdesk
Wednesday, March 27, 2024

 

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്‍റെ മരണത്തിൽ സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകിപ്പിച്ചതിന് പിന്നിൽ ഉന്നത ഇടപെടൽ. തുടക്കം മുതല്‍ തന്നെ കേസ് അട്ടി മറിക്കുന്നതിന് ശ്രമിച്ച ശക്തികൾ ഇതിന്‍റെ പിന്നിലും പ്രവർത്തിച്ചു എന്ന ആരോപണമാണ് ബലപ്പെടുന്നത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പിന്‍റെ ഗുരുതരവീഴ്ചകളാണ് പുറത്തുവരുന്നത്.

മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്‍റെ ഗുരുതരവീഴ്ചകളാണ് ഇതിലൂടെ പുറത്തുവരുന്നത്. വീഴ്ചകൾ പുറത്തായതോടെ ആഭ്യന്തര വകുപ്പിലെ 3 വനിതാ ജീവനക്കാരെ സസ്പെൻഡ് ചെയ്ത് പ്രശ്നം ഒരുക്കുവാൻ സർക്കാർ ശ്രമിക്കുമ്പോഴും സിദ്ധാർത്ഥന്‍റെ കുടുംബവും പ്രതിപക്ഷവും ഇതിനെതിരെ ശക്തമായ വിമർശനം ഉയർത്തുകയാണ്.
ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറി വി.കെ. പ്രശാന്ത, സെക്ഷൻ ഓഫീസർ വി.കെ. ബിന്ദു, അസിസ്റ്റന്‍റ് എസ്.എൽ. അഞ്ജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ഈ മാസം 9ന് സിബിഐ അന്വേഷണം ശുപാർശ ചെയ്തുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചെങ്കിലും തുടർ നടപടികളിൽ ആഭ്യന്തര വകുപ്പ് ഗുരുതര വീഴ്ചകളാണ് വരുത്തിയത്. ഇതു സംബന്ധിച്ച് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് നൽകേണ്ട കത്ത് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, നടപടിയുമായി ഒരുവിധ ബന്ധവുമില്ലാത്ത കൊച്ചി സിബിഐ ഓഫീസിനാണു നൽകിയത്. ഇതിനു പുറമേ നടപടിക്രമം അനുസരിച്ചുള്ള പ്രൊഫോമ റിപ്പോർട്ടും നൽകിയില്ല. എഫ്ഐആറിന്‍റെ ഇംഗ്ലീഷ്
പകർപ്പ്, അന്വേഷണ നാൾവഴി, മൊഴികൾ, മഹസർ, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ എന്നിവയടക്കം 8 വിവരങ്ങൾ അടങ്ങിയതാണു പ്രൊഫോമ.

വീഴ്ച പുറത്തുവന്നു വിവാദമായതോടെ ഇന്നലെ വൈകിട്ടാണ് ഈ രേഖകൾ ഇ-മെയിൽ വഴി സിബിഐക്ക് കൈമാറിയത്. , പോലീസിന്‍റെ പ്രത്യേക സെൽ ഡിവൈഎസ്പി എസ്. ശ്രീകാന്ത് മുദ്രവെച്ച കവറിൽ ഈ രേഖകൾ ഇന്ന് ഡൽഹിയിൽ സിബിഐയ്ക്ക് കൈമാറി. സിബിഐ അന്വേഷണം വൈകിപ്പിക്കുന്നതിൽ സർക്കാരിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി
വിവാദം ഉയർന്ന തോടെയാണ് സർക്കാർ നടപടികൾ ആരംഭിച്ചത്. സിബിഐ അന്വേഷണം അടിയന്തരമായി ആരംഭിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ആരംഭിക്കുമെന്ന നിലപാടിലാണ് സിദ്ധാർത്ഥന്‍റെ കുടുംബം.