കലോത്സവത്തെ എസ്എഫ്ഐ കലാപോത്സവമാക്കി മാറ്റി: പ്രതിഷേധാർഹമെന്ന് കെഎസ്‌യു

Jaihind Webdesk
Monday, March 11, 2024

 

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നിർത്തിവെക്കാനുള്ള തീരുമാനം ദൗർഭാഗ്യകരമെന്ന് കെഎസ്‌യു
സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. കലോത്സവത്തെ അലങ്കോലപ്പെടുത്തിയത് സർവകലാശാല യൂണിയൻ ഭരിക്കുന്ന എസ്എഫ്ഐയുടെ തെറ്റായ സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാസങ്ങളോളം നീണ്ട പരിശീലനത്തിനൊടുവിലാണ് വിദ്യാർത്ഥികൾ യുവജനോത്സവങ്ങളിൽ പങ്കെടുക്കുന്നത്. വിദ്യാർത്ഥികളോട് പ്രതിബദ്ധത പുലർത്താൻ എസ്എഫ്ഐ തയാറാവുന്നില്ലെന്ന് അലോഷ്യസ് സേവ്യർ ചൂണ്ടിക്കാട്ടി.

കലോത്സവത്തിന്‍റെ തുടക്കം മുതൽ എസ്എഫ്ഐയിൽ നിന്ന് യൂണിയൻ പിടിച്ച കോളേജുകളിലെ യൂണിയൻ ഭാരവാഹി ളുടെയും മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടേയും ചിത്രങ്ങൾ എസ്എഫ്ഐ – ഡിവൈഎഫ്ഐ വാട്സാപ്പ് ഗ്രൂപ്പുകളിൽ അയച്ച് അവരെ അക്രമിക്കാൻ ആസൂത്രിതമായ നീക്കം ഉണ്ടായി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം തുമ്പ സെന്‍റ് സേവ്യേഴ്സ്, നെടുമങ്ങാട് ഗവണ്‍മെന്‍റ് കോളേജ്, വർക്കല എസ്എൻ കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, ഗവണ്‍‌മെന്‍റ് ലോ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയും യൂണിയൻ ഭാരവാഹികളെയും മർദ്ദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിൽ മാർ ഇവാനിയോസ് കോളേജ് 234 പോയിന്‍റുകളോടെ ഒന്നാം സ്ഥാനത്താണ്. 8 പോയിന്‍റുകളുടെ ലീഡാണുള്ളത്. നേരത്തെ നൽകിയ 20 പോയിന്‍റുകൾ റദ്ദാക്കുകയും, അപ്പീലുകൾ ഒന്നും അനുവദിക്കാതിരിക്കുകയും, ഒന്നാം സ്ഥാനം ലഭിച്ച മാർഗംകളി, തിരുവാതിര മത്സരങ്ങൾ വീണ്ടും നടത്താനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്യുന്നുണ്ട്. 25 വർഷം എസ്എഫ്ഐ അടക്കി ഭരിച്ചിരുന്ന യൂണിയൻ കെഎസ്‌യു പിടിച്ചെടുത്തതു മുതൽ, ഇത്തവണ കലാ കിരീടം ഉയർത്താൻ മാർ ഇവാനിയോസിനെ അനുവദിക്കില്ല എന്ന ഭീഷണി ഉണ്ടായിരുന്നതായും അലോഷ്യസ് സേവ്യർ ആരോപിച്ചു. സർവകലാശാലയുടെചരിത്രത്തിലെ അമ്പേ പരാജയപ്പെട്ട കലോത്സവമാണ് ഇത്തവണ അരങ്ങേറിയത്.

അർത്ഥരാത്രി യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും ഇറക്കിവിട്ടതു മുതൽ സർവകലാശാല സെനറ്റ് ഹാളിൽ വെച്ച് വിദ്യാർത്ഥികളെ മർദ്ദിക്കുന്നത് പോലെയുള്ള നിരവധി അനിഷ്ട സംഭവങ്ങൾ അരങ്ങേറിയെന്നും കലോത്സവത്തെ കലാപോത്സവമാക്കി എസ്എഫ്ഐ മാറ്റിയെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു. കലാകാരന്മാരുടെ കലാമൂല്യത്തിന് വില നൽകാതെ രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വെക്കുന്ന എസ്എഫ്ഐയുടെ സമീപനം പ്രതിഷേധാർഹമാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.