ഗവര്‍ണറെ അധിക്ഷേപിക്കുന്ന പോസ്റ്റര്‍; രാജ്ഭവൻ ഇടപെട്ടു, പ്രിൻസിപ്പലിനോട് വിശദീകരണം തേടി, ബാനര്‍ ‘അപ്രത്യക്ഷം’

തിരുവനന്തപുരം: ഗവർണർ – സർക്കാർ പോരിനിടെ തിരുവനന്തപുരം സംസ്കൃത കോളേജിന് മുന്നിൽ ഗവർണറെ അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ രാജ്ഭവൻ ഇടപെട്ടു. സംഭവത്തിൽ സംസ്കൃത കോളേജിലെ പ്രിൻസിപ്പലിനോട് വിശദീകരണം തേടാൻ രാജ്ഭവൻ നിർദ്ദേശം നൽകി. കേരള സർവകലാശാല വൈസ് ചാൻസലർക്കും സർവകലാശാല രജിസ്ട്രാർക്കുമാണ് നിർദ്ദേശം നൽകിയത്. അതേസമയം സംഭവം വിവാദമായതോടെ ബാനര്‍ അപ്രത്യക്ഷമായി.

കുറച്ചു ദിവസങ്ങള്‍ക്ക് മുൻപാണ് കോളജിന്‍റെ മുൻഭാഗത്തെ ഗേറ്റിനു മുകളിലായി ബാനർ സ്ഥാപിച്ചത്. എസ്എഫ്ഐയുടെ പേരിലാണ് വിവാദ ബാനര്‍ പ്രത്യക്ഷപ്പെട്ടത്. കോളേജിന്‍റെ പ്രധാന കവാടത്തിൽ ഉയർത്തിക്കെട്ടിയ ബാനറിലാണ് അധിക്ഷേപിക്കുന്ന നിലയിലുള്ള വാക്കുകളുള്ളത്. ‘ഗവർണറുടെ തന്തയുടെ വകയല്ല രാജ്ഭവൻ’ എന്നാണ് ബാനറിൽ ഉണ്ടായിരുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ബാനർ ശ്രദ്ധയിൽപ്പെട്ട രാജ്ഭവൻ ഉദ്യോഗസ്ഥർ വിസിയെ വിവരം അറിയിച്ചു. ഫോട്ടോകളും കൈമാറി. തുടർന്നാണ് വിസി റജിസ്ട്രാർ വഴി പ്രിൻസിപ്പലിനോട് വിശദീകരണം തേടിയത്.സംഭവം വിവാദമായതോടെ എസ്എഫ്ഐ പ്രവർത്തകർ ബാനർ അഴിച്ചുനീക്കി.

Comments (0)
Add Comment