കവിയൂർ കൂട്ടമരണക്കേസിൽ സിബിഐയുടെ അന്വേഷണ റിപ്പോർട്ട് കോടതി വീണ്ടും തള്ളി

Jaihind News Bureau
Wednesday, January 1, 2020

കവിയൂർ കൂട്ടമരണക്കേസിൽ സിബിഐയുടെ അന്വേഷണ റിപ്പോർട്ട് കോടതി വീണ്ടും തള്ളി. നാലാമത്തെ അന്വേഷണ റിപ്പോർട്ടാണ് കോടതി തള്ളിയത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടേതാണ് നടപടി. അച്ഛനോ കുടുംബവുമായോ ബന്ധപ്പെട്ടവരോ ആകാം കുട്ടിയെ പീഡിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ട്.

കവിയൂർ കൂട്ടമരണ കേസിൽ സിബിഐയുടെ നാലാം തുടരന്വേഷണ റിപ്പോർട്ടാണ് സിബിഐ കോടതി തള്ളിയത്. കവിയൂർ കേസിൽ പെൺകുട്ടിയെ പിതാവ് പീഡിപ്പിച്ചെന്ന വാദത്തിൽ നിന്ന് മലക്കംമറിഞ്ഞ് സിബിഐ സമര്‍പ്പിച്ച റിപ്പോർട്ടാണ് തിരുവനന്തപുരം സിബിഐ കോടതി തള്ളിയത്. വീണ്ടും തുടരന്വേഷണത്തിന് ഉത്തരവിട്ടു. ആരാണ് പീഡിപ്പിച്ചതെന്ന് കണ്ടെത്താന്‍ കഴിയാത്തതിനാലാണ് നാലാം റിപ്പോര്‍ട്ടും തള്ളിയത്. എന്നാൽ പെൺകുട്ടി ക്രൂര പീഡനത്തിന് ഇടയായെന്നും റിപ്പോർട്ടിലുണ്ട്.

പിതാവ് പീഡിപ്പിച്ചെന്ന വാദത്തിനു തെളിവില്ലെന്നു കണ്ടെത്തിയതിനാൽ മൂന്നു റിപ്പോർട്ടുകളും കോടതി തള്ളുകയും തുടരന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു. തുടർന്ന് അന്വേഷണം നടത്തി സമർപ്പിച്ച നാലാം റിപ്പോർട്ടില്‍‍ പിതാവ് പീഡിപ്പിച്ചതിനു ശാസ്ത്രീയ തെളിവില്ലെന്നാണ് സിബിഐ വ്യക്തമാക്കിയത്. കവിയൂരിലെ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടതാണു കേസ്.