പെട്ടിമുടിയില്‍ തെരച്ചില്‍ തുടരുന്നു ; 56 മൃതദേഹങ്ങള്‍ കണ്ടെടുത്തു ; ഇനിയും കണ്ടെത്താനുള്ളത് 14 പേരെ

ഇടുക്കി : പെട്ടിമുടി ദുരന്തത്തില്‍ കാണാതാവര്‍ക്കുളള തെരച്ചില്‍  തുടരുന്നു. ഇന്നലെ  നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താനായില്ല. 56 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇനിയും 14 പേരെ കണ്ടെത്തുവാനുണ്ട്. കാണാതായവരെയെല്ലാം കണ്ടെത്തുംവരെ തെരച്ചില്‍ തുടരാന്‍ മൂന്നാറില്‍ ചേർന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കളും പങ്കെടുത്ത  പ്രത്യേക അവലോകന യോഗത്തില്‍ തീരുമാനിച്ചു.

പുഴയോരങ്ങള്‍ കേന്ദ്രീകരിച്ചുള്ള തെരച്ചിലാണ് ഇപ്പോള്‍ നടന്നുവരുന്നത്. പുഴയുടെ ആഴവും പുഴയെ അടുത്തറിയാവുന്നവരെയും ഉള്‍പ്പെടുത്തിയാകും ഇനി മുമ്പോട്ടുള്ള തെരച്ചില്‍. ഇതിനായി ഇടമലക്കുടിയില്‍ നിന്നടക്കമുള്ള ആദിവാസി യുവാക്കളുടെ സഹായം തേടാനുമാണ് തീരുമാനം.

ദുരന്തബാധിതരായ ആളുകള്‍ക്ക് അര്‍ഹമായ ധനസഹായം വേഗത്തില്‍ ലഭ്യമാക്കുവാന്‍ ആവശ്യമായ ഇടപെടല്‍ നടത്താനും യോഗത്തില്‍ ധാരണയായി. നിലവില്‍ പെട്ടിമുടിയില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചിട്ടുള്ള 64 കുടുംബങ്ങള്‍ക്കുള്ള മറ്റ് ആനുകൂല്യങ്ങളും ഉറപ്പുവരുത്തുമെന്നും ഇവരുടെ വീടുകളുടെ അറ്റകുറ്റപണികള്‍ അടിയന്തരമായി നടത്താനും നടപടി സ്വീകരിക്കും. പെട്ടിമുടിയിൽ ഉരുള്‍പൊട്ടലുണ്ടായതോടെ ഇടമലക്കുടിയും ഒറ്റപ്പെട്ടിരുന്നു. ഇടമലക്കുടിയിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. പെട്ടിമുട്ടിയിലെ കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും കളക്ടര്‍ എച്ച് ദിനേശൻ പറഞ്ഞു.

ദുരിതബാധിതരായവരുടെ ബന്ധുക്കള്‍  ഏറെയും ആവശ്യപ്പെട്ടത് ഉറ്റവരെ ഏത്രയും വേഗം കണ്ടെത്തണമെന്നാണ്. മുന്നോട്ടുള്ള ദിവസങ്ങളില്‍ പരമാവധി ആളുകളുടെ പങ്കാളിത്തത്തോടെ തെരച്ചില്‍ ഊര്‍ജ്ജിതമാക്കുമെന്ന് കഴിഞ്ഞ 10 ദിവസമായി സ്ഥലത്ത് ക്യാമ്പ് ചെയ്ത് തെരച്ചിലിനു് നേതൃത്വം നൽകുന്ന  ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ദേവികുളം  എം.എൽ.എ. എസ് രാജേന്ദ്രൻ,  സബ്കളക്ടര്‍ പ്രേംകൃഷ്ണന്‍, അസിസ്റ്റൻറ് കളക്ടര്‍ സൂരജ് ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Comments (0)
Add Comment